അനാസ്ഥയ്ക്ക് പിന്നാലെ അനീതി; രോഗിയുടെ മരണത്തിൽ റിപ്പോർട്ട് വൈകും

തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി ക്യൂവിൽ കുഴഞ്ഞുവീണ സംഭവത്തിൽ അനാസ്ഥ തുടർന്ന് സർക്കാർ. വിഷയത്തിൽ ആരോഗ്യവകുപ്പ് സമർപ്പിക്കേണ്ട അടിയന്തര റിപ്പോർട്ട് വൈകും. വ്യാഴാഴ്‌ചയാണ് മന്ത്രി അടിയന്തര റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടത്. പിന്നീട്, തുടർ നടപടികളുണ്ടായില്ല. ഡിഎംഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇതുവരെ രോഗിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തിട്ടില്ല.
ചികിത്സ നൽകുന്നതിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രിയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമുള്ള പ്രാഥമിക നിഗമനം. എന്നാൽ, സിസിടിവി പരിശോധനയിൽ ഗേറ്റിൽ സെക്യൂരിറ്റി തടഞ്ഞതിനും ഒരു മണിക്കൂറോളം ഇസിജി എടുക്കാൻ വൈകിയതും വ്യക്തമാണ്. ജീവനക്കാരനെ പിരിച്ചുവിടുമെന്നാണ് മന്ത്രി ആദ്യം പറഞ്ഞതെങ്കിലും ഉത്തരവിൽ ജോലിയിൽ നിന്ന് മാറ്റി നിർത്തി എന്നുമാണുള്ളത്. ഗുരുതര അനാസ്ഥയിൽ ഡിഎംഒ നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമീഷനും നിർദേശിച്ചിട്ടുണ്ട്.











0 comments