ഉന്നതവിദ്യാഭ്യാസമേഖല
കാവിവൽക്കരണം ശക്തമാക്കാൻ സർക്കാർ

തിരുവനന്തപുരം
ഉന്നതവിദ്യാഭ്യാസമേഖല സംഘപരിവാറിന് അടിയറവയ്‌ക്കുന്നത് ദൃഢമാക്കി യുഡിഎഫ് സർക്കാർ. പ്രോ ചാൻസലറെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്ന എൽഡിഎഫ് സർക്കാരിന്റെ സർവകലാശാല ഭേദഗതിബിൽ രാഷ്‌ട്രപതിയുടെ പക്കൽനിന്ന് തിരിച്ചുവാങ്ങും. പുതിയ ഏകീകൃത സർവകലാശാലബിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നീക്കം. പുതിയ ബില്ലിനുള്ള ശുപാർശ ഉന്നതവിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി. ഗവർണറെയും സംഘപരിവാറിനെയും പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൈസ് ചാൻസലർ കൂടിയായ ഗവർണറുടെ അമിതാധികാര പ്രയോഗത്തിന് തടയിടുന്നതുൾപ്പെടെയുള്ള ബിൽ തിരിച്ചുവാങ്ങുന്നത്. ചുമതലയേറ്റതിനുപിന്നാലെ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി റോജി എം ജോൺ പ്രഖ്യാപിച്ചിരുന്നു. ഗവർണർക്കുകൂടി സ്വീകാര്യമാകുന്ന സമീപനമാകും സർക്കാർ പുതിയ ബില്ലിൽ സ്വീകരിക്കുക. പ്രോ ചാൻസലർക്ക് ചാൻസലറുടെ അഭാവത്തിൽ ഏൽപ്പിച്ചുനൽകുന്ന ചുമതലകൾ മാത്രമാണുള്ളത്. ഇതിനുപകരം സർവകലാശാല ഭരണത്തിൽ ഇടപെടൽ സാധ്യമാക്കുന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ ബിൽ. ഇതിൽ ഒപ്പുവയ്‌ക്കാതെ ഗവർണർ പിടിച്ചുവച്ചു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ രാഷ്ട്രപതിക്കയക്കുകയായിരുന്നു.









0 comments