എല്ലാം മറന്നു, മെസിപ്പടയ്‌ക്കുമുന്നിൽ

വിഴിഞ്ഞം ടൗൺഷിപ്പിൽ ബുധനാഴ്ച വൈകിട്ട് സ്ഥാപിച്ച അർജന്റീന താരം ലയണൽ മെസിയുടെ കൂറ്റൻ കട്ട് ഔട്ടിന്റെ മുന്നിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ആരാധകർ. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ട് ഔട്ട് സമീപം കാണാം
തിരുവനന്തപുരം
തലേദിവസംവരെ മഴയുടെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങി ശീലിച്ചവർ ബുധൻ രാവിലെ ആറിനുതന്നെ അലാറംവച്ചുണർന്നിരുന്നു. 6.30 മുതൽ 7.30 വരെ വീടുകളിലെ അടുക്കളകൾ പതിവിലും വിപരീതമായി താൽക്കാലികമായി സ്‌തംഭിച്ചു. സ്‌കൂളിൽ കുറച്ചുതാമസിച്ചുപോയാലും കുഴപ്പിമില്ലെന്ന ആറ്റിറ്റ്യൂഡിൽ വിദ്യാർഥികളും ടിവിക്കുമുന്നിലിരുന്നു. ലക്ഷ്യം ഒന്നുമാത്രം....‘മിശിഹായെ കാണണം’. ആ ഇടംകാലിലേറിപ്പറക്കുന്ന പന്തുകൾ ഗോൾവല കുലുക്കിത്തുള്ളുന്നതിന് സാക്ഷ്യം വഹിക്കണം. നാലുവർഷമായി തുടരുന്ന കാത്തിരിപ്പ് വെറുതേയായില്ല. ഒന്നല്ല, തുരുതുരേ മൂന്നുഗോളുകൾ സമ്മാനിച്ചാണ് ലയണൽ മെസി അർജന്റീനയുടെ ആരാധകരെ സന്തോഷിപ്പിച്ചത്. തലേദിവസം രാത്രി ഫ്ര-ാൻസിന്റെയുൾപ്പെടെ കളികണ്ട് ഉറക്കം നഷ്‌ടപ്പെട്ടവർ അടുത്തദിവസം കൃത്യസമയത്തുണരാൻ അലാറംവച്ചിരുന്നു. ലോകകപ്പിൽ മെസിയുടെ ആദ്യ ഹാട്രിക് ഗോളിനുൾപ്പെടെ സാക്ഷ്യം വഹിച്ചശേഷമാണ് എല്ലാവരും അടുക്കളയിലേക്കും തുടർന്ന് സ്‌കൂളുകളിലേക്കും ഓഫീസിലേക്കുമൊക്കെ പോയത്. അർജന്റീനയുടെ ആദ്യ മത്സരംതന്നൈ രാവിലെ വന്നതിന്റെ സന്തോഷമാണ് ആരാധകർക്ക്. മഴയില്ലാതിരുന്ന സ്ഥലങ്ങളിൽ രാവിലെതന്നെ ബിഗ്‌സ്‌ക്രീനുകളിൽ കളികാണാൻ അവസരം ലഭിച്ചു. തലസ്ഥാന നഗരത്തിൽ മത്സരം കഴിഞ്ഞയുടൻ കനത്തമഴ പെയ്‌തു. തുടർന്ന് ആഘോഷങ്ങളെല്ലാം വൈകിട്ടത്തേക്കു മാറ്റി. വൈകിട്ട് സ്‌കൂളും കോളേജും ഓഫീസുമൊക്കെ കഴിഞ്ഞെത്തിയവർ അർജന്റീനയുടെ പതാകയുമേന്തി തെരുവിലിറങ്ങി ആന്ദനനൃത്തം ചവിട്ടി. പടക്കംപൊട്ടിച്ചും ചെണ്ടമേളം മുഴക്കിയും റാലികൾ നടത്തി. വിഴിഞ്ഞത്ത് റൊണാൾഡോയുടെ 60 അടി പൊക്കമുള്ള കട്ടൗട്ടിന് സമീപം മെസിയുടെ 65 അടിയുള്ള കട്ടൗട്ട് സ്ഥാപിച്ചാണ് ആരാധകർ ആഘോഷിച്ചത്.









0 comments