അരുവിക്കരക്കോണത്ത് സന്തോഷപ്പൂക്കൾ

അരുവിക്കരക്കോണം കുടുക്കപ്പാറയിൽ ലൈഫ് പദ്ധതിയിൽ നിർമിച്ചു നൽകിയ വീടുകൾ
എസ് ഒ ദിനു
Published on Nov 26, 2025, 12:00 AM | 1 min read
കഴക്കൂട്ടം
‘ഇത്രയും പെട്ടെന്ന് സ്വന്തമായി സ്ഥലം കിട്ടുമെന്നും അവിടെ വീട് നിർമിക്കുമെന്നും കരുതിയില്ല. ഇത് അത്ഭുതമാണോ. എത്ര നന്ദി പറഞ്ഞാലും അത് അധികമാകില്ല. ഞങ്ങളെപ്പോലെയുള്ള ഒരുപാട് പാവങ്ങൾക്ക് അത്താണിയാണ് എൽഡിഎഫ് സർക്കാർ, ഒപ്പം നമ്മുടെ തിരുവനന്തപുരം കോർപറേഷനും’ –അരുവിക്കരകോണം കുടുക്കപ്പാറ സ്വദേശി സദാശിവൻ ആശാരിയുടെ വാക്കുകൾ. സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടംതിരിഞ്ഞ് ശോച്യാവസ്ഥയിലുള്ള വാടകവീടുകളിലും ബന്ധുവീടുകളിലും വർഷങ്ങളായി മാറിമാറി താമസം. ഞാണ്ടൂർക്കോണം വാർഡിലെ ഇടത്തറ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുമ്പോഴാണ് കൗൺസിലർ ആശ വീട്ടിൽ വന്നപ്പോൾ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി വീടിനും വസ്തുവിനുമായുള്ള അപേക്ഷ വാങ്ങിക്കൊണ്ടു പോയത്. പിന്നെയെല്ലാം സ്വപ്നസാക്ഷാൽക്കാരമായിരുന്നു. മൂന്ന് സെന്റ് വസ്തുവും 4.5 ലക്ഷം രൂപയും ഞങ്ങൾക്ക് ലഭിച്ചു. ലൈഫിൽ സന്തുഷ്‌ടരായത് 380 പേർ ഞാണ്ടൂർക്കോണം വാർഡിലെ കുടുക്കപ്പാറ, വാളക്കുഴി, ചിറ്റൂർപൊയ്ക, കാരടിക്കോണം , കൊടിക്കുന്നിൽ, വിളയിൽകുന്ന്, വേങ്കോട്പാറ തുടങ്ങിയ പ്രദേശങ്ങളിൽ വിവിധ വാർഡുകളിൽ നിന്നുള്ള 380ലധികം പേർക്ക് നഗരസഭയുടെ നേതൃത്വത്തിൽ ലൈഫിൽ സ്ഥലവും വീടും നിർമിച്ചു നൽകി. അതിൽ 360ലധികം വീടുകളിൽ താമസക്കാരായി. വൈദ്യുതിയും സ്ട്രീറ്റ് ലൈറ്റും ലഭ്യമാക്കി. കുടിവെള്ള കണക്ഷൻ 95 ശതമാനം പ്രദേശത്തും എത്തിച്ചു. റോഡുകളും ടാർ ചെയ്തു നൽകി. പന്തലക്കോട്, അംബേദ്കർ പുരത്ത് പുതിയ അങ്കണവാടി നിർമിച്ചു. വിവിധ അങ്കണവാടികൾ, ഗവ.ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ആശുപത്രി, ഞാണ്ടൂർക്കോണം കമ്യൂണിറ്റി ഹാൾ, ഗവ. മൃഗാശുപത്രി കെട്ടിടങ്ങൾ എന്നിവ നവീകരിച്ചു. വിവിധ റോഡുകൾ, ഓടകൾ, ഇന്റർലോക്ക് ചെയ്ത ഇടറോഡുകൾ പുനർ നിർമിച്ചു നൽകി.89 കുടുംബങ്ങൾക്ക് പിഎംഎവൈ പദ്ധതിയിൽ വീടുകൾ,178 പേർക്ക് ഭവന പുനരുധാരണം, മേൽക്കൂര മാറ്റൽ, പഠനമുറികൾ തുടങ്ങി 10 കോടി രൂപയിൽ അധികം വികസനങ്ങൾ നടത്തിയെന്ന് കൗൺസിലർ ആശാ ബാബു പറഞ്ഞു.











0 comments