പരിക്ക് വ്യാജം; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം
കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ പരിക്ക് വ്യാജമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഭരണസമിതിക്ക് ഉണ്ടായ കനത്ത രാഷ്ട്രീയ തിരിച്ചടിയിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ വ്യാജ പരിക്ക് അഭിനയിക്കുന്ന ബിജെപി കൗൺസിലർ ഗിരികുമാറിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവശേഷം കോർപറേഷനിൽനിന്ന് പ്രശ്‌നങ്ങളൊന്നുമില്ലാതെ നടന്നുപോകുന്ന ഗിരികുമാർ നിമിഷങ്ങൾക്കകം കൈയിലും കാലിലും പ്ലാസ്റ്റര്‍ ഇട്ടതായുള്ള വീഡിയോയാണ് പ്രചരിപ്പിച്ചത്. വനിതാ കൗൺസിലർമാരെ മുന്നില്‍നിർത്തി ബോധപൂർവം ആക്രമണം അഴിച്ചുവിട്ടശേഷം പരിക്കേറ്റതായി അഭിനയിക്കുകയായിരുന്നു ബിജെപി കൗൺസിലർമാരെന്ന് ഇതോടെ വ്യക്തമായി.
നടമാടിയത് കൊടുംഭീകരത
തിരുവനന്തപുരം
മേയറുടെ ചേംബറിനുമുന്നിൽ വ്യാഴം പത്തോടെ എൽഡിഎഫ് കൗൺസിലർമാർ സമരം തുടങ്ങി. ഇൗ സമയം മേയർ ഓഫീസിലുണ്ടായിരുന്നില്ല. രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ, എന്തൊക്കെയോ തീരുമാനിച്ചുറച്ചപോലെ മേയറെത്തി. സഹകൗൺസിലർമാരെയുംകൂട്ടിനേരെ എൽഡിഎഫ് കൗൺസിലർമാരുടെ സമരത്തിനിടയിലേക്ക് ഓടിക്കയറി. ഇൗ സമയം താഴത്തെ നിലയുണ്ടായിരുന്നവർ കേൾക്കുന്നത് മുകളിൽനിന്ന് സ്‌ത്രീകളുടെ ഉച്ചത്തിലുള്ള നിലവിളിയാണ്. മൂന്ന് എൽഡിഎഫ് വനിതാ കൗൺസിലർമാരെ സഹപ്രവർത്തകർ താങ്ങിയെടുത്ത് താഴേക്കുകൊണ്ടുപോയി. ഒരാളുടെ തലപൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. രണ്ടുപേരുടെ കാലൊടിഞ്ഞു. പുരുഷ കൗൺസിലർമാർക്ക് ഇടിയും ചവിട്ടുമേറ്റു. കോർപറേഷന്റെ ഗാർഡുമാരും പൊലീസും മേയർക്കും സംഘത്തിനും സംരക്ഷണമൊരുക്കാനാണ് ശ്രമിച്ചത്.
കൗൺസിലർമാരുടെ പുനർസത്യപ്രതിജ്ഞയും റദ്ദാക്കണം
തിരുവനന്തപുരം
ഹൈക്കോടതിവിധി അട്ടിമറിച്ച് കോർപറേഷനിലെ 20 കൗൺസിലർമാരുടെ പുനർസത്യപ്രതിജ്ഞ അസാധുവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി. സാമൂഹ്യപ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതിക്കാരൻ. 19 പേരുടെയും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെയും സർക്കാരിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിൽ ചടങ്ങ് നടത്തണമെന്നുമാണ് ആവശ്യം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ, തദ്ദേശവകുപ്പ് സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി എന്നിവർ മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, മേയറാണ് സത്യപ്രതിജ്ഞ നടത്തിയത്. ഇത് ചട്ടവിരുദ്ധമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
യുഡിഎഫിനെ കണ്ടവരുണ്ടോ
തിരുവനന്തപുരം
കാപ്പ കേസ് പ്രതി ആര്‍ സുഗതന്റെയും സംരക്ഷണം നൽകുന്ന മേയർ വി വി രാജേഷിന്റേയും രാജിയാവശ്യപ്പെട്ട് സമരം നടത്തിയ എൽഡിഎഫ് കൗൺസിലർമാർ ആക്രമിക്കപ്പെട്ടിട്ടും പ്രതികരിക്കാതെ യുഡിഎഫ്. 20 ബിജെപി അംഗങ്ങളുടെ ചട്ടവിരുദ്ധമായ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരിച്ചില്ല. വീണ്ടും ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്യാൻ മേയർ അവസരമൊരുക്കിയതിനെതിരെയും പ്രതിഷേധമുണ്ടായില്ല. ആര്‍ സുഗതനെ വാഴോട്ടുകോണത്തെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്‌തതിനെ മന്ത്രി കെ മുരളീധരൻ എതിർത്ത് രംഗത്തുവന്നതോടെയാണ് ശബരീനാഥനും സംഘവും നിശ്ശബ്‌ദരായതെന്നാണ് ആക്ഷേപം.










0 comments