ശുചീകരണ വീഴ്‌ച മറയ്‌ക്കണം
വഴിയോരക്കച്ചവടക്കാർക്ക് എതിരെ കോർപറേഷൻ

തിരുവനന്തപുരം
ശുചീകരണത്തിൽ വീഴ്‌ചവരുത്തിയ കോർപറേഷൻ പാവങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നു. സാംക്രമികരോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ കൂനകൂട്ടിയ മാലിന്യം നീക്കാനോ സംസ്‌കരിക്കാനോ കഴിയാത്ത ഭരണസമിതി ശുചിത്വം പാലിക്കുന്നില്ലെന്ന് ആരോപിച്ച് തട്ടുകടക്കാരുടെ നേർക്ക് തിരിഞ്ഞത് അപഹാസ്യമെന്ന് നാട്ടുകാർ. വഴിയോരക്കച്ചവടം ഉപജീവനമാർഗമാക്കിയ നൂറുകണക്കിന് പേരാണ് നഗരത്തിലുള്ളത്. ഇവരെ കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാരെത്തി ഭീഷണിപ്പെടുത്തുന്നു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തേണ്ട പരിശോധന കോർപറേഷൻ ചില ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് തൊഴിലാളികളിൽനിന്ന് വലിയ പണപ്പിരിവിനുള്ള അവസരമൊരുക്കുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഭിന്നശേഷിക്കാരും വിധവകളും ഓട്ടിസം ബാധിതരായ മക്കളുള്ളവരും നിത്യരോഗികളായവരുമടക്കം ദുർബലരായ നിരവധിപേർ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. വഴിയോരക്കച്ചവട ഉപജീവന സംരക്ഷണനിയന്ത്രണ നിയമമനുസരിച്ച് സർവേ നടത്തി, കച്ചവടമേഖല തിരിച്ച് ലൈസൻസ് നൽകി ക്രമപ്പെടുത്തുന്നതിനുപകരം തൊഴിലാളികളെ സമൂഹമാധ്യമങ്ങളിലടക്കം മോശക്കാരായി ചിത്രീകരിച്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പീഡിപ്പിക്കുന്നു. കോർപറേഷൻ സെക്രട്ടറിപോലും അറിയാതെയാണ് ആരോഗ്യവിഭാഗം ജീവനക്കാരുടെ നടപടി. ബിജെപി ഭരണത്തിൽ വന്നശേഷം നഗരക്കച്ചവട കമ്മിറ്റി യോഗം ചേരാനോ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ തയ്യാറായിട്ടില്ല. തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മേയർക്ക് തൊഴിലാളി യൂണിയൻ കത്ത് നൽകിയെങ്കിലും പരിഗണിച്ചില്ല. ദ്രോഹനടപടികളുമായി മുന്നോട്ടു പോവുകയാണെങ്കിൽ തൊഴിലാളികളെയാകെ അണിനിരത്തി പ്രതിരോധിക്കുമെന്ന് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി പറഞ്ഞു.










0 comments