ആറ്റുകാൽ പൊങ്കാല അവലോകന യോ​ഗം: പ്രവൃത്തികൾ 25നകം പൂർത്തിയാക്കും

alfred
വെബ് ഡെസ്ക്

Published on Feb 15, 2025, 08:27 AM | 1 min read

തിരുവനന്തപുരം : മാർച്ചിൽ ആരംഭിക്കുന്ന ആറ്റുകാൽ പൊങ്കാലയോട്‌ അനുബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട് ചെയ്തുതീർക്കാനുള്ള പ്രവൃത്തികൾ 25നകം പൂർത്തീകരിക്കാൻ ഉദ്യോ​ഗസ്ഥർക്ക് സബ്കലക്ടർ ഒ വി ആൽഫ്രഡ് നിർദേശം നൽകി.


പൊങ്കാല ദിവസം റോഡിനിരുവശങ്ങളിലും പാർക്കിങ്‌ കർശനമായി നിരോധിക്കും. റെയിൽവേ വളപ്പിനുള്ളിൽ അടുപ്പുകൾ നിരത്തുന്നത് തടയാനും പൊലീസ്‌ നടപടിയെടുക്കും. പൊങ്കാല ദിവസത്തിൽ കോർപറേഷൻ, ഫയർ ആൻഡ്‌ റെസ്ക്യൂ എന്നിവരുടേത് ഉൾപ്പെടെ 11 ആംബുലൻസുകളാണ് സജ്ജീകരിക്കുന്നത്. 650 കുട്ടികളാണ് ഈ വർഷം കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നത്.


ചെറുവയ്ക്കൽ, ഈഞ്ചക്കൽ എന്നിവിടങ്ങളിലാണ് പൊങ്കാലയ്ക്കുശേഷം കോർപറേഷന്റെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഇവിടങ്ങളിൽ തീപിടിത്തമുണ്ടായാൽ നിയന്ത്രിക്കാൻ ഒരു ഫയർ ആൻഡ്‌ സേഫ്റ്റി യൂണിറ്റ് ഉണ്ടാകണമെന്നും യോഗത്തിൽ നിർദേശമുണ്ടായി. പൊങ്കാലയ്ക്ക് ​ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ "ഹരിത പൊങ്കാല, പുണ്യ പൊങ്കാല' ക്യാമ്പയിനും ശക്തമാക്കും. എക്സൈസ്, ലീ​ഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ എന്നീ വിഭാ​ഗങ്ങൾ പൊങ്കാല ദിനത്തിൽ നടത്തുന്ന സ്പെഷ്യൽ സ്ക്വാഡ് പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്നും ഉച്ചഭാഷിണിയുടെ ശബ്ദപരിധി നിശ്ചയിച്ച്, ശബ്ദമലിനീകരണം നിയന്ത്രിക്കാൻ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോ​ഗസ്ഥർ നടപടി സ്വീകരിക്കണമെന്നും സബ് കലക്ടർ ആവശ്യപ്പെട്ടു.


പൊങ്കാല ദിനത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കോർപറേഷൻ, വാട്ടർ അതോറിറ്റി, തിരുവനന്തപുരം താലൂക്ക് എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വാട്ടർ ടാങ്കുകളും വാട്ടർ ടാങ്കർ ലോറികളും സജ്ജമാക്കും. പൊങ്കാലദിനത്തിൽ ക്ഷേത്ര പരിസരത്ത് ഇ- ടോയ്‌‌ലറ്റ് സംവിധാന‌വും കോർപറേഷൻ ഒരുക്കും. എഡിഎം ബീന പി ആനന്ദ്, പൊലീസ് –- അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home