ഐ ബി ടച്ച് തുടരാൻ കാട്ടാക്കട

കാട്ടാക്കടയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഐ ബി സതീഷ് നേതൃത്വം നൽകിയ ബഹുജന റോഡ് ഷോ.
തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിലെ ഓരോ വികസന പ്രവർത്തനങ്ങളിലും ഐ ബി സതീഷിന്റെ ടച്ചുണ്ട്. പരിസ്ഥിതി സൗഹൃദത്തിലൂന്നിയും പുതിയകാല വികസന സാധ്യത തിരിച്ചറിഞ്ഞുമുള്ള നവകേരള വികസന മാതൃകകളാണ് ഇവിടെ നടപ്പാക്കിയത്. ആ വികസനം തുടരാനാണ് മൂന്നാം തവണയും ഐ ബി ഇറങ്ങുന്നത്. ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന ജലസമൃദ്ധി ഉൾപ്പെടെയുള്ള നിരവധി പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പാക്കിയത്.
2016ൽ യുഡിഎഫിലെ എൻ ശക്തനിൽനിന്നാണ് ഐ ബി സതീഷ് മണ്ഡലം പിടിച്ചെടുത്തത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമാണ്. കാട്ടാക്കട പിആര്‍ വില്യം ഹൈസ്‌കൂള്‍, പ്ലാവൂര്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലാണ് ബിരുദപഠനം. കോളേജ് യൂണിയന്‍ ചെയര്‍മാന്‍, കേരള സര്‍വകലാശാല സർവകലാശാല യൂണിയന്‍ കൗണ്‍സിലര്‍, ചെയർമാൻ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ലോ അക്കാദമിയില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി.
2005 മുതല്‍ 2010 വരെ ജില്ലാ പഞ്ചായത്ത് അംഗമായി. സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി, ഡിവൈഎഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായി. പി ബാലകൃഷ്ണന്‍ നായരുടെയും കെ ഇന്ദിരാദേവിയുടെയും മകനാണ്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയന്‍ പി എച്ച് സുജയാണ് ഭാര്യ. മക്കൾ: ഗൗതം സതീഷ്, ഗൗരി സതീഷ്.










0 comments