ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരിയെ ആക്രമിച്ചു

ചിറയിൻകീഴ്
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരിയെ മദ്യപൻ ആക്രമിച്ചു. വെള്ളി രാത്രി 10ന് ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിക്കു നേരെയായിരുന്നു വക്കം സ്വദേശി രവി (58) ആക്രമണത്തിന് മുതിർന്നത്. വാതിൽ തള്ളിത്തുറന്ന് ഓഫീസിനുള്ളിൽ കടന്ന് ശല്യം ചെയ്ത ഇയാളെ ജീവനക്കാരി പിടികൂടി ചിറയിൻകീഴ് പൊലീസിലേൽപ്പിച്ചു. ഇവർ പരാതി നൽകാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്റ്റേഷനിലും സമീപത്തും ചുറ്റിനടന്ന് രാത്രി റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുന്ന, സ്ഥിരം മദ്യപാനിയാണ് രവി. ഒരു വനിതാ ജീവനക്കാരിക്കുനേരെ കഴിഞ്ഞവർഷവും സാമൂഹ്യ വിരുദ്ധന്റെ ആക്രമണമുണ്ടായി. തുടർന്ന് രണ്ട് ദിവസം റെയിൽവേ പൊലീസ് പ്രദേശത്ത് സംരക്ഷണം നൽകിയെങ്കിലും പിന്നാലെ പിൻവലിച്ചു. നാളുകളായി സ്‌റ്റേഷനും പരിസരവും പാർക്കിങ് ഏരിയയും മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ്. മാസങ്ങൾക്ക് മുമ്പ് നിരവധി ഇരുചക്ര വാഹനങ്ങളും ഇവിടെനിന്ന് മോഷ്ടിക്കപ്പെട്ടിരുന്നു. സ്റ്റേഷനിൽ സിസിടിവിയുമില്ല. ചിറയിൻകീഴിൽ സ്ഥിരം പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും റെയിൽവേ പരിഗണിച്ചിട്ടില്ല. തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ഡിആർഇയു ഭാരവാഹികൾ റെയിൽവേ അധികൃതരോടും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനോടും ആവശ്യപ്പെട്ടു. ജീവനക്കാരിക്കു നേരെ നടന്ന ആക്രമണത്തിൽ ഡിആർഇയു (സിഐടിയു) ഡിവിഷണൽ കമ്മിറ്റിയും വർക്കല ബ്രാഞ്ചും പ്രതിഷേധിച്ചു.











0 comments