20 ലക്ഷം തൊഴിലാളികൾ ആശങ്കയിൽ
ഒരുക്കങ്ങളായില്ല, തൊഴിൽദിനം കുറയും

വി കെ രഘുപ്രസാദ്
Published on Jun 29, 2026, 01:49 AM | 1 min read
പാലക്കാട്
വിബി ജി റാംജി പദ്ധതി ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരുമ്പോൾ തൊഴിൽദിനം കുറയുമെന്ന ആശങ്കയിൽ തൊഴിലാളികൾ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചാണ് കേന്ദ്രം വിബി ജി റാംജി പദ്ധതി നടപ്പാക്കിയത്. എന്നാൽ പദ്ധതി നടത്തിപ്പിനുള്ള ഒരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന മാർഗനിർദേശങ്ങൾ പിൻവലിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ല. സംസ്ഥാനത്തെ 20 ലക്ഷം തൊഴിലാളികളാണ് കേന്ദ്രനിലപാടിൽ ദുരിതത്തിലാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മഹാത്മാഗാന്ധി പദ്ധതിയിൽ കേരളത്തിൽ ശരാശരി ഒരാൾക്ക് നൂറ് തൊഴിൽദിനങ്ങൾ കിട്ടിയിരുന്നു. എന്നാൽ വിബി ജി റാംജിയിൽ നിലവിൽ അനുവദിച്ച തുകയനുസരിച്ച് ഇത് 43 ദിവസമായി കുറയും. മഹാത്മാഗാന്ധി പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ ഗ്രാമസഭകൾ വിളിച്ച് പദ്ധതികൾ തയ്യാറാക്കുകയും ഇവ ക്രോഡീരിച്ച് സംസ്ഥാനത്തിന്റെ ലേബർ ബജറ്റ് അടിസ്‌ഥാനത്തിലാണ് കേന്ദ്രം പണം അനുവദിച്ചിരുന്നത്. വിബി ജി റാംജിയിൽ തദ്ദേശസ്ഥാപനങ്ങൾ നിർദേശങ്ങൾ പ്രധാനമന്ത്രി ശക്തി പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. എന്നാൽ ഇതിനാവശ്യമായ ക്രമീകരണങ്ങളോ നിർദേശങ്ങളോ ഇല്ല. ജീവനക്കാർക്കും ജനപ്രതിനിധികൾക്കും പരിശീലനവും നൽകിയിട്ടില്ല. നിർമാണപ്രവൃത്തികൾക്കാണ് പദ്ധതിയിൽ പ്രധാന്യമെന്ന് പറയുന്നുണ്ടെങ്കിലും സാമഗ്രികൾക്ക് വളരെ കുറഞ്ഞ തുകയാണ് അനുവദിച്ചത്. 2026 ഏപ്രിൽ മുതൽ സ്‌പിൽ ഓവർ പ്രവൃത്തികൾ ചെയ്യാനാണ് അനുമതിയുണ്ടായിരുന്നത്. ഇപ്പോൾ അതും വെട്ടിക്കുറച്ചു. ലൈഫ് ഭവന പദ്ധതിക്ക് തൊഴിൽദിനങ്ങൾ നൽകിയതും ഇല്ലാതാക്കി. തീറ്റപ്പുൽക്കൃഷിക്ക് നിലമൊരുക്കൽ, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കൃഷി, നീർത്തട പരിപാലനം എന്നിവയൊന്നും പദ്ധതിയില്ല.










0 comments