ഭരണം തുലാസിൽ; കൗൺസിൽ യോഗം വൈകിപ്പിക്കാൻ നീക്കം

ബിമൽ പേരയം
Published on Jul 24, 2026, 12:00 AM | 1 min read
തിരുവനന്തപുരം
കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന സുഗതന് ജാമ്യം ലഭിക്കുംവരെ കൗൺസിൽ യോഗം വൈകിപ്പിക്കാൻ കോർപറേഷൻ ഭരണസമിതി നീക്കം. 46 ദിവസത്തിനുശേഷം ജൂൺ 29നാണ് അവസാനമായി കൗൺസിൽ യോഗം ചേർന്നത്. 31നുള്ളിൽ അടുത്ത കൗൺസിൽ നിയമപ്രകാരം ചേരണം. തുടർച്ചയായ മൂന്ന് കൗൺസിലിൽ സുഗതന് പങ്കെടുക്കാനായില്ലെങ്കിൽ ഭരണം പ്രതിസന്ധിയിലാകുമെന്നതിനാലാണ് യോഗം വിളിക്കാത്തത്. കൊടുംക്രിമിനലായ കൗൺസിലർ സുഗതനെ സംരക്ഷിച്ചാൽ മാത്രമേ ബിജെപിക്ക് കോർപറേഷൻ ഭരണം നിലനിർത്താനാകൂ. ചട്ടവിരുദ്ധമായി പ്രതിജ്ഞ ചെയ്‌ത 20 ബിജെപി അംഗങ്ങളിൽ സുഗതനും ഉൾപ്പെട്ടിരുന്നു. നിയമലംഘന പ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതോടെ 19 പേർ വീണ്ടും പ്രതിജ്ഞയെടുത്തു. തലസ്ഥാനത്തെയും കേരളത്തെയും നാണിപ്പിച്ച് വിയ്യൂർ ജയിലിലായിരുന്നു സുഗതന്റെ പുനഃപ്രതിജ്ഞ. താൽക്കാലിക ആശ്വാസം ബിജെപിക്ക് ലഭിച്ചെങ്കിലും അടുത്ത യോഗത്തിൽ സുഗതനില്ലെങ്കിൽ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ യോഗമാകുമത്. ഇത് അയോഗ്യതയ്ക്ക് കാരണമാകും. മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന പ്രതിപക്ഷവാദത്തെ ഏപ്രിലിൽ നടന്ന യോഗത്തിൽ സുഗതൻ ഒപ്പിട്ട രേഖയുണ്ടെന്നും മെയ്, ജൂൺ മാസങ്ങളിലാണ് പങ്കെടുക്കാതിരുന്നതെന്നും കാണിച്ചാണ് മേയർ നേരിട്ടത്. ഇനി ആ ന്യായം നിരത്താനുമാകില്ല. വട്ടിയൂർക്കാവ് സ്റ്റേഷനിലെ രണ്ട് കേസിൽ നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി ബുധനാഴ്‌ച സുഗതന് ജാമ്യം അനുവദിച്ചെങ്കിലും കാപ്പയുള്ളതിനാൽ ജയിൽമോചിതനാകാനായില്ല. കാപ്പ ഉപദേശകസമിതി ജാമ്യാപേക്ഷ തള്ളിയതിനാൽ 90 ദിവസം കഴിഞ്ഞേ അടുത്ത അപേക്ഷ നൽകാനു മാകൂ. മുനിസിപ്പാലിറ്റി നിയമപ്രകാരം ആകെ കൗൺസിൽ അംഗങ്ങളിൽ മൂന്നിലൊന്ന് പേർ ആവശ്യപ്പെട്ടാൽ 10 ദിവസത്തിനുള്ളിൽ കൗൺസിൽ വിളിച്ചുചേർക്കണം. നിയമപരമായ ആവശ്യം ദീർഘനാൾ നിരാകരിച്ചുപോകാൻ മേയർക്കാകില്ലെന്നതും ബിജെപി നേരിടുന്ന പ്രതിസന്ധിയാണ്. കൊടുംക്രിമിനലിനെ സംരക്ഷിക്കാനായി നഗരത്തിന്റെ ജനകീയപ്രശ്‌നങ്ങൾ ചർച്ചയ്ക്കെടുക്കാതെ കഴിഞ്ഞ കൗൺസിൽ യോഗവും അലങ്കോലപ്പെടുത്തിയിരുന്നു. പ്രതിപക്ഷ അംഗങ്ങളെ കൈയേറ്റം ചെയ്‌ത് കോടികളുടെ തിരിമറിയാണ് എഴുന്നൂറോളം അജൻഡയിലൂടെ പാസാക്കിയെടുത്തത്. നഗരം മൂടിയ മാലിന്യം, പെരുകിയ പകർച്ചവ്യാധി, കുടിവെള്ള ക്ഷാമം, പെറ്റുപെരുകുന്ന തെരുവുനായകൾ തുടങ്ങിയ പ്രശ്‌നങ്ങളിൽ പരിഹാരം കാണാനാകാത്ത കോർപറേഷൻ അധികൃതർക്കെതിരെ നഗരവാസികളിലും പ്രതിഷേധം രൂക്ഷമായി.










0 comments