നാടിന്റെ വികസനത്തിന് ഭൂമി നൽകി
അച്ചാമ്മയ്‌ക്കിനി സ്‌നേഹത്തണൽ

അച്ചാമ്മയ്ക്ക് സിപിഐ എം അമ്പൂരി ലോക്കൽ കമ്മിറ്റിയും കെജിഒഎയും ചേർന്ന് നിർമിക്കുന്ന സ്നേഹവീട്
അഖിലേഷ് ആനാവൂർ
Published on Mar 12, 2026, 12:00 AM | 1 min read
വെള്ളറട
നാടിന്റെ വികസനത്തിനായി ആകെയുള്ള മണ്ണ് വിട്ടുനൽകിയപ്പോൾ അച്ചാമ്മ വർഗീസ് കരുതിയില്ല, തന്റെ ശിഷ്ടകാലം സുരക്ഷിതമായ വീട്ടിലായിരിക്കുമെന്ന്. കുമ്പിച്ചൽക്കടവ് പാലത്തിനുവേണ്ടി കുന്നിൻചെരിവിലെ മണ്ണ് നൽകിയപ്പോൾ സ്വന്തം വീട് അപകടത്തിലായ അച്ചാമ്മയ്ക്ക് കരുതലുമായി സിപിഐ എം അമ്പൂരി ലോക്കൽ കമ്മിറ്റിയും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും കൈകോർത്തു. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ സജീവമായ ഇടപെടലിലാണ് ഈ നിർധനയ്ക്ക് വീടൊരുങ്ങുന്നത്. ‘പാലത്തിന് വേണ്ടി മണ്ണെടുത്തപ്പോൾ എന്റെ വീട് എപ്പോൾ വേണമെങ്കിലും താഴേക്ക് മറിയുമെന്ന അവസ്ഥയിലായിരുന്നു. ഒറ്റയ്ക്ക് ആ വീട്ടിൽ കഴിയുമ്പോൾ പേടിയായിരുന്നു കൂട്ട്. ആരോടും പരാതി പറയാനില്ലാതെ വിഷമിച്ച എനിക്ക് തുണയായത് എംഎൽഎയും പാർടി പ്രവർത്തകരുമാണ്. വികസനത്തിന് കൂട്ടുനിന്ന എന്നെ അവർ കൈവിട്ടില്ല. ഈ പ്രായത്തിൽ എനിക്കിനി സമാധാനമായി ഉറങ്ങാം’–- അച്ചാമ്മ പറഞ്ഞു. കുമ്പിച്ചൽക്കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിനായി കുന്നിടിച്ചു മാറ്റിയതോടെയാണ് ഇവരുടെ കൊച്ചുവീട് തകർച്ചയുടെ വക്കിലെത്തിയത്. വീടിന്റെ മുറ്റംവരെ ഇടിഞ്ഞുമാറിയതോടെ പുറത്തിറങ്ങാൻ പോലും വയ്യാത്ത അവസ്ഥയിലായി. ഈ ദുരവസ്ഥ നേരിൽക്കണ്ട സി കെ ഹരീന്ദ്രൻ എംഎൽഎയാണ് പാർടി ലോക്കൽ കമ്മിറ്റിയോട് വീടൊരുക്കാൻ നിർദേശിച്ചത്. പൂമുഖം, ഹാൾ, കിടപ്പുമുറി, അടുക്കള, ശൗചാലയം എന്നിവയുൾപ്പെട്ട വീടിന്റെ മേൽക്കൂര കോൺക്രീറ്റ് പൂർത്തിയായി. നാടിന്റെ വികസനത്തിനൊപ്പം ഓരോ മനുഷ്യന്റെയും ജീവിത സുരക്ഷ ഉറപ്പാക്കുന്ന ഇടത് ബദലിന്റെ ഉത്തമ ഉദാഹരണമാവുകയാണ് ഈ സ്നേഹവീട്.










0 comments