ലോഡ്ഷെഡിങ്ങിൽ വലഞ്ഞ് മത്സ്യമേഖല

പി പ്രദീപ്
Published on Sep 14, 2026, 11:21 PM | 1 min read
ചിറയിന്‍കീഴ്
ലോഡ്ഷെഡിങ്ങിൽ തീരമേഖല ദുരിതത്തിൽ. മുന്നൂറിലധികം വള്ളങ്ങളിൽ ആയിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ ജോലി നോക്കുന്ന അഞ്ചുതെങ്ങ്, പെരുമാതുറ മേഖലകളും വിഴിഞ്ഞവും ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ലോഡ്ഷെഡിങ് സാരമായി ബാധിച്ചു. പിടിക്കുന്ന മീനുകൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഐസ്‌കട്ടകള്‍ സമയത്ത് ലഭിക്കാതെ വരുന്നു. കഠിനംകുളം മുതൽ അഞ്ചുതെങ്ങ്‌വരെ പതിനഞ്ചിലധികം ഐസ് പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. അപ്രതീക്ഷിത പവര്‍കട്ട് ഇവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഒരു ബ്ലോക്ക് ഐസ് കട്ടപിടിക്കാന്‍ 18 മുതല്‍ 20 മണിക്കൂര്‍വരെ വേണം. അരമണിക്കൂര്‍ കട്ട് കഴിഞ്ഞ് വീണ്ടും ഓണായി പ്ലാന്റ് തണുത്തുവരാന്‍ രണ്ട് മണിക്കൂർ എടുക്കും. ഇതിനിടയ്ക്കാണ് വീണ്ടും അപ്രതീക്ഷിത കട്ട്. ഇതോടെ ഐസ് നിര്‍മാണം തടസ്സപ്പെടുകയാണ്. ദിവസവും ശരാശരി ആയിരത്തിഅഞ്ഞൂറിലേറെ ഐസ് ബ്ലോക്കുകളാണ് പ്ലാന്റുകളില്‍നിന്ന് പുറത്ത് പോകുന്നത്. ഇപ്പോള്‍ അത് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് ഉടമകൾ പറയുന്നത്. ലക്ഷങ്ങള്‍ മുടക്കി പ്രത്യേകം ട്രാന്‍സ്‌ഫോര്‍മറുകളാണ് പ്ലാന്റുകളിലുള്ളത്. വിഴിഞ്ഞംമുതലുള്ള തീരദേശമേഖലയിൽ ലേലംകൊള്ളുന്ന വ്യാപാരികള്‍ക്ക് മീൻ സൂക്ഷിക്കുന്നതിന് വേണ്ടത്ര ഐസ് ലഭിക്കാത്തതിനാൽ കേടാകാതെ സൂക്ഷിക്കാനാകുന്നില്ലെന്നും ആക്ഷേപമുയരുന്നു.





0 comments