വി എസ് വന്നു
കല്ലിനുപകരം 6 മാസത്തിനകം ഹജ്ജ് ഹൗസ്

കരിപ്പൂർ ഹജ്ജ് ഹൗസിന്റെ ഉദ്ഘാടനം വി എസ് അച്യുതാനന്ദൻ നിർവഹിക്കുന്നു (ഫയൽചിത്രം).
ബഷീർ അമ്പാട്ട്
Published on Jul 24, 2025, 12:15 AM | 1 min read
കരിപ്പൂർ
കേരളത്തിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ചിരകാല അഭിലാഷമായിരുന്ന കരിപ്പൂരിലെ ഹജ്ജ് ഹൗസ് യാഥാർഥ്യമാക്കിയത് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്. ഹജ്ജ് തീർഥാടകർക്ക് വിമാനത്താവളത്തോട് ചേർന്ന് വിശ്രമകേന്ദ്രം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. 2000ലാണ് കരിപ്പൂർ വിമാനത്താവളം ഹജ്ജ് പുറപ്പെടൽ കേന്ദ്രമാകുന്നത്. 2004വരെ കൊണ്ടോട്ടി ഇഎംഇഎ കോളേജിലായിരുന്നു താൽക്കാലിക ഹജ്ജ് ക്യാമ്പ്. വിമാനത്താവളത്തിൽനിന്ന് ഇവിടേക്ക് ഒരു കിലോമീറ്ററുണ്ട്. ഇങ്ങോട്ടുള്ള യാത്ര തീർഥാടകർക്ക് ഏറെ പ്രയാസമുണ്ടാക്കി. സ്ഥിരം ക്യാമ്പ് പണിയണമെന്ന തീർഥാടകരുടെ ആവശ്യം ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അന്നത്തെ യുഡിഎഫ് സർക്കാരും ചെവിക്കൊണ്ടില്ല. ചട്ടവിരുദ്ധമായി ലീഗ് നിയന്ത്രണത്തിലുള്ള കോളേജ് ക്യാമ്പസിൽ ഹജ്ജ് ഹൗസിന് തറക്കല്ലിട്ടാണ് യുഡിഎഫ് സർക്കാർ വിമർശനത്തെ നേരിട്ടത്. 2006ൽ വി എസ് സർക്കാർ അധികാരത്തിൽ എത്തിയതോടെ സ്ഥിരം ഹജ്ജ് ഹൗസ് വീണ്ടും ചർച്ചയായി. സർക്കാർ കരിപ്പൂർ വിമാനത്താവളത്തിന് സമീപം സ്ഥലം കണ്ടെത്തി നിർമാണം തുടങ്ങി. ആറുമാസംകൊണ്ട് 72,000 ചതുരശ്ര അടിയിൽ നാല് നിലകളിൽ ഹജ്ജ് ഹൗസ് പൂർത്തിയാക്കി. 2007 നവംബർ 5ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഹജ്ജ് ഹൗസ് തീർഥാടകർക്ക് സമർപ്പിച്ചു. ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ലീഗിന് വർഷങ്ങളെടുത്തിട്ടും ഹജ്ജ് ഹൗസ് പോലും പ്രാവർത്തികമാക്കാനായില്ല എന്നത് വലിയ നാണക്കേടായി. പിന്നീട് അധികാരത്തിൽവന്ന യുഡിഎഫ് സർക്കാർ ഹജ്ജ് ഹൗസ് കവാടത്തിന് ശിഹാബ് തങ്ങളുടെ പേര് ചേർക്കാനാണ് തിടുക്കംകാട്ടിയത്. പിണറായി സർക്കാർ ഹജ്ജ് ഹൗസിനോട് ചേർന്ന് പുതിയ വനിതാ ബ്ലോക്കും നിർമിച്ചു.










0 comments