'കറന്റില്ലെങ്കിലെന്താ, വീശാന്‍ ലീഗിന്റെ വിശറിയുണ്ടല്ലോ...'

പി കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വീടുകളില്‍ നല്‍കിയ വിശറി
മലപ്പുറം
അടിയ്ക്കടിയുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തില്‍ ജനം പൊറുതിമുട്ടുമ്പോഴും മലപ്പുറം മണ്ഡലത്തിലുള്ളവര്‍ "ഹാപ്പി'യാണെന്ന് സമൂഹമാധ്യമങ്ങളിൽ ട്രോള്‍. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണാര്‍ഥം വീടുകളില്‍ നല്‍കിയ വിശറിയാണ് ഇപ്പോള്‍ താരം. ഏപ്രിലിലായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തിയ സമയം. ഈ സാഹചര്യത്തില്‍ ചില ദിവസങ്ങളില്‍ പീക്ക് ഹവറുകളില്‍ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. എന്നാല്‍, യാഥാര്‍ഥ്യം മറച്ചുവച്ച് പവര്‍ കട്ടില്ലാത്ത 10 വര്‍ഷമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടത്തെ ഇകഴ്‌ത്തിക്കാട്ടാനാണ് അന്ന് യുഡിഎഫ് ശ്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകള്‍ കയറിയപ്പോള്‍ പ്രകടനപത്രികയ്ക്കൊപ്പം പി കെ കുഞ്ഞാലിക്കുട്ടിയുടെയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെയും ചിത്രം പതിപ്പിച്ച വിശറിയും നല്‍കി. കറന്റ് പോയാല്‍ ഉപയോഗിക്കാമെന്നായിരുന്നു നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. വേനല്‍ക്കാലം മാറി മഴക്കാലമായി. പക്ഷേ, 2011–16 കാലത്തെ യുഡിഎഫ് ഭരണം ഓര്‍മയിലുണ്ടായിരുന്ന നാട്ടുകാര്‍ വിശറി ഉപേക്ഷിച്ചില്ല. അതേതായാലും ഉപകാരമായെന്ന് ഇപ്പോളവര്‍ പറയുന്നു. പകല്‍ സമയം തോന്നുംപോലെയും രാത്രിസമയം ഏഴുമുതല്‍ 12വരെ 50 മിനിറ്റോളവും ജനങ്ങള്‍ ഇരുട്ടിലാണ്. ചൂടേറുമ്പോള്‍ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശറി മലപ്പുറത്തുകാര്‍ക്ക് "ആശ്വാസ'മെന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം. എൽനിനോ പ്രതിഭാസം കാരണം മഴയില്ലെന്ന് പറഞ്ഞാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ എൽനിനോ ഏറ്റില്ല, യുഡിഎഫിന് ട്രോൾ മഴയാണ് അവിടെ.











0 comments