വരവേൽപ്പിനൊരുങ്ങി വണ്ടൂരിലെ കപ്പ്

വണ്ടൂരിൽ ഒരുങ്ങിയ ലോകകപ്പിന്റെ മാതൃക അവസാന മിനുക്കുപണിയിൽ
വണ്ടൂർ
ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കാനുള്ള ഒരുക്കം തകൃതിയാണ്. മത്സരങ്ങൾ ഒരുമിച്ചിരുന്ന് കാണാൻ കൂറ്റൻ സ്ക്രീനുകളുയർന്നു. വൈദ്യുതി പോയാൽ കളി കാണുന്നത് തടസ്സപ്പെടാതിരിക്കാൻ ജനറേറ്ററുകളും എത്തി. കാൽപ്പന്ത് കാഹളം നാട്ടിലെങ്ങും ആവേശം നിറയ്‌ക്കുകയാണ്. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും വടപുറം– പട്ടിക്കാട് സംസ്ഥാന പാതയോരത്ത് വണ്ടൂർ ചെട്ടിയാറമ്മലിൽ തലയുയർത്തിനിൽക്കുന്നുണ്ടൊരു ലോകകപ്പ്. മലപ്പുറത്തെ ഫുട്ബോൾ ഭ്രാന്തിന്റെ അടയാളമായി മാറിയ കൂറ്റൻ കപ്പ് മാതൃക ഏഴാം തവണയും ഫുട്ബോൾ പ്രേമികളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. 2002-ലാണ് ചെട്ടിയാറമ്മലിൽ റോഡരികിൽ കൂറ്റൻ ലോകകപ്പ് മാതൃക നിർമിച്ചത്. തറയുൾപ്പെടെ പത്തടിയോളം ഉയരമുണ്ട്. എ പി ഷെരീഫ് എന്ന ശിൽപ്പിയുടെ കരവിരുതാണ് ഇതിനുപിന്നിൽ. ജ്വാല കൾച്ചറൽ വിങ്ങിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് കപ്പിന്റെ മാതൃക തീർത്തത്. ലോകകപ്പ് അടുക്കുമ്പോൾ നാട്ടുകാർ ഒത്തുചേർന്ന് ശിൽപ്പം സ്വർണവർണം പൂശി മനോഹരമാക്കും. സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാരും ഫുട്ബോൾ ആരാധകരും ഇതിനുമുന്നിൽ വാഹനം നിർത്തി ഫോട്ടോയെടുക്കാറുണ്ട്. ഓരോ തവണയും ചായംപൂശി പുതുക്കുന്ന ലോകകപ്പ് മാതൃകയുടെ ഉദ്ഘാടനം വലിയ ആഘോഷത്തോടെയാണ് നാട്ടുകാർ ഏറ്റെടുക്കാറ്. മുൻവർഷങ്ങളിൽ മുൻ ഇന്ത്യൻ താരം ആസിഫ് സഹീർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിനെത്തി. ഇക്കുറി ഒരു മന്ത്രിയെ എത്തിച്ച് അനാഛാദനം നടത്താനൊരുങ്ങുകയാണ് നാട്ടുകാർ.










0 comments