നാളെ നാടൻമാവ് സംരക്ഷണ ദിനം
നടുവത്ത് മനയിലെ മുത്തശ്ശിമാവ്

നടുവത്ത് മനയിലെ നാട്ടുമാവ്
വണ്ടൂർ
നാടൻമാവ് സംരക്ഷണദിനമാണ് ജൂലൈ മൂന്ന്. ഈ ദിനത്തിൽ ഒർക്കേണ്ട ഒരു മരമുത്തശ്ശിയുണ്ട് വണ്ടൂർ നടുവത്ത് മനയിൽ. മുന്നൂറിലേറെ വർഷം പഴക്കമുണ്ട് മനക്ക്. മനയിലേക്ക് ആരുചെന്നാലും തലയുയർത്തി നിൽക്കുന്ന നാടൻമാവാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. മനയോളം പഴക്കം മാവിനുമുണ്ട്. ഡിസംബർമുതൽ മാവ് പൂത്തുതുടങ്ങുകയായി. ഫെബ്രുവരിമുതൽ കായ്ച്ചുതുടങ്ങും. കായ പിടിക്കുന്നതോടെ അച്ചാറിനായി കുറച്ച് പറിച്ചെടുക്കും. ഏപ്രിൽമുതൽ പഴുത്തുതുടങ്ങും. പിന്നെ കുട്ടികൾ ഇതിന് ചുവട്ടിൽനിന്ന് മാറില്ല. മനയുടെ പരിസരത്തുള്ള സകല വീടുകളിലും ഇതിന്റെ രുചിയൂറും മാങ്ങകളെത്തും. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന 200ഓളംവരുന്ന നാടൻ ഇനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് നാടൻമാവ് സംരക്ഷണദിനം ആചരിക്കുന്നത്. നാടൻമാവുകളെ രുചി, മണം, ഉപയോഗം എന്നിവ അടിസ്ഥാനമാക്കി വിവിധങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഹൈബ്രിഡ് ഇനങ്ങളുടെ വരവോടെ പല നാട്ടിനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കയാണ്. നൂറ്റാണ്ടുകളായി പൂർവികർ വിത്തുകളിൽനിന്ന് വളർത്തി സംരക്ഷിച്ച തനത് മാവിനങ്ങൾ ഓരോപ്രദേശത്തിന്റെയും കാലാവസ്ഥയോടും മണ്ണിനോടും ഇണങ്ങി വളരുന്നവയാണ്. അതിനാൽ, രോഗപ്രതിരോധശേഷിയും ദീർഘായുസ്സും കൂടും. നഗരവൽക്കരണം, വികസന പ്രവർത്തനങ്ങൾ, ഗ്രാഫ്റ്റ് മാവുകളുടെ വ്യാപനം എന്നിവ കാരണം നിരവധി നാടൻമാവിനങ്ങൾ വംശനാശഭീഷണി നേരിടുകയാണ്. വെള്ളരിമാങ്ങ, പഞ്ചാരവരിക്ക, പുളിച്ചിമാങ്ങ, നാട്ടുനീലം, ചന്ദ്രക്കാരൻ, ചെറുവരിക്ക, കർപ്പൂരം, കിളിച്ചുണ്ടൻ, മുവ്വാണ്ടൻ തുടങ്ങി വ്യത്യസ്‌ത മണവും ഗുണവുമുള്ള 200ഓളം ഇനങ്ങളുണ്ട് നമ്മുടെ നാട്ടിൽ.











0 comments