58ന്റെ നിറവിൽ കലിക്കറ്റ് സർവകലാശാല
മലബാറിന്റെ വഴിവിളക്ക്

കലിക്കറ്റ് സർവകലാശാല ഭരണ വിഭാഗം കെട്ടിടം
തേഞ്ഞിപ്പലം
മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് കരുത്തേകിയ കലിക്കറ്റ് സർവകലാശാലക്ക് ഇന്ന് 58 വയസ്സ്. 1967ലെ ഇ എം എസ് മന്ത്രിസഭയുടെ തീരുമാനമാണ് സർവകലാശാലയുടെ പിറവിക്കുപിന്നിൽ. 1968 ജൂലൈ 23ന് ഗവർണർ വി വിശ്വനാഥൻ സർവകലാശാല സ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കി. ബാംഗ്ളൂർ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ ഡയറക്ടറായിരുന്ന പ്രൊഫ. എം എ ഖനിയായിരുന്നു പ്രഥമ വൈസ് ചാൻസലർ. പ്രൊഫ. കെ സി ചാക്കോ ആദ്യ പിവിസിയായി. കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജ് കെട്ടിടത്തിലായിരുന്നു സർവകലാശാലാ ആസ്ഥാനം പ്രവർത്തിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ വൈകാതെതന്നെ തേഞ്ഞിപ്പലത്ത് 600 ഏക്കറോളം ഭൂമി ഏറ്റെടുത്തതോടെ സർവകലാശാലാ ക്യാമ്പസ് യാഥാർഥ്യമായി. 1968 സെപ്തംബർ 13ന് കോഴിക്കോട് മാനാഞ്ചിറയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുൺ സെൻ കലിക്കറ്റ് സർവകലാശാല നാടിന് സമർപ്പിച്ചു. 58 വർഷം പിന്നിടുന്ന സർവകലാശാല മലപ്പുറം ജില്ലയുടെ പുരോഗതിയിൽ നിർണായക പങ്കാണ് വഹിച്ചത്. പ്രഗത്ഭരായ വൈസ് ചാൻസലർമാരുടെയും സിൻഡിക്കറ്റുകളുടെയും പ്രവർത്തനങ്ങൾ സർവകലാശാലക്ക് കരുത്തായി. എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് ലഭിച്ച നിർലോഭമായ സാമ്പത്തിക, അക്കാദമിക പിന്തുണ നേട്ടങ്ങൾക്ക് വഴിതെളിച്ചു. കഴിഞ്ഞ പത്ത് വർഷം കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്തി. നിരവധി പുതിയ കോഴ്സുകളും കോളേജുകളും യാഥാർഥ്യമായി. ഉറുദുപോലുള്ള പ്രധാന പഠന വിഭാഗം സ്ഥാപിച്ചത് ഒന്നാം പിണറായി സർക്കാരിൽ ഡോ. കെ ടി ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ്. കായിക രംഗത്തും കേരളത്തിന് അഭിമാനമായ നേട്ടങ്ങൾകൊയ്തു. ഒട്ടേറെ ഒളിമ്പ്യൻമാരെ ഇന്ത്യക്ക് സംഭാവനചെയ്യാനും കലിക്കറ്റിനായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിഫ സ്‌റ്റേഡിയം കലിക്കറ്റിൽ നിർമിക്കാൻ കായിക മന്ത്രിയായിരുന്ന വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ തീരുമാനമെടുത്തിരുന്നു.










0 comments