ടെൻഷനില്ല, പെൻഷനുണ്ട്
കാടകത്തും നിറചിരി

വാണിയമ്പുഴ ആദിവാസി നഗറിലെ വെള്ളക്കയും ഓണത്തിയും
വി കെ ഷാനവാസ്
Published on Jun 04, 2025, 12:55 AM | 1 min read
എടക്കര
ചാലിയാറിനക്കരെ മുണ്ടേരി വനത്തിലെ വാണിയമ്പുഴ ആദിവാസി നഗറിലെ വെള്ളക്കയ്ക്കും ഓണത്തിക്കും ഒന്നുറപ്പാണ്, ഈ സർക്കാർ പാവപ്പെട്ടവരുടെ പെൻഷൻ മുടക്കില്ല. കുടിലിലേക്ക് എല്ലാ മാസവും പണമെത്തുമ്പോൾ ഉള്ളുനിറഞ്ഞ സന്തോഷമാണ്. നഗറിലെ മിക്ക വീടുകളിലും പെൻഷനുണ്ട്. അത് കൈയിൽ കിട്ടിയാൽ അവിടെ ആഘോഷമാണ്. ചാലിയാർ കടന്ന് ടൗണിൽ പോയി അരിയും സാധനങ്ങളും വാങ്ങും. വീട്ടുപകരണങ്ങൾ, കുട്ടികൾക്ക് മിഠായിയും പലഹാരങ്ങളുമെല്ലാം വാങ്ങിയാകും മടക്കം..
എൽഡിഎഫ് സർക്കാരിന്റെ മുടക്കമില്ലാത്ത ക്ഷേമപ്രവർത്തനം ഉൾവനത്തിലും വെളിച്ചം പടരുകയാണ്.
"ഈ ഭരണമില്ലെങ്കിൽ ഞങ്ങടെ പെൻഷൻ മുടങ്ങും. എം സ്വരാജ് വിജയിക്കണം. നിലമ്പൂരും കേരളവും മുന്നേറണം. എന്നെപ്പോലെ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുന്നത് എൽഡിഎഫ് സർക്കാരുള്ളതുകൊണ്ടാണ്' –നിലമ്പൂർ കോവിലകത്തുമുറിയിലെ മഠത്തിൽ പള്ളിയാളി ശാരദാമ്മയുടെ വാക്കിൽ സർക്കാരിന്റെ കരുതലുണ്ട്. യുഡിഎഫ് ഭരണകാലത്ത് 600 രൂപ പെൻഷൻ 18 മാസം കുടിശ്ശികയായിരുന്നു. യുഡിഎഫ് വന്നാൽ ഇനിയും പെൻഷൻ സംവിധാനം താറുമാറാകുമെന്ന ആശങ്ക പങ്കുവയ്‌ക്കുന്നവരേറെ. നിലമ്പൂർ മണ്ഡലത്തിൽ മാസം 6.45 കോടി രൂപയാണ് ക്ഷേമപെൻഷനായി എൽഡിഎഫ് സർക്കാർ വിതരണംചെയ്യുന്നത്. ഓരോ വർഷവും 77.40 കോടി രൂപയാണ് മലയോരത്തെ സാധാരണക്കാരുടെ കൈകളിലെത്തുന്നത്.
കർഷക തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ, വിധവാ പെൻഷൻ, 50 കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയിലൂടെ പ്രതിമാസം 1600 രൂപയാണ് ഓരോ ഗുണഭോക്താക്കളിലുമെത്തുന്നത്. നിലമ്പൂർ നഗരസഭയിൽ 98 ലക്ഷം, വഴിക്കടവ് –1.14 കോടി, എടക്കര –69 ലക്ഷം, പോത്തുകല്ല് –67 ലക്ഷം, മൂത്തേടം –59 ലക്ഷം, ചുങ്കത്തറ –94 ലക്ഷം, അമരമ്പലം –87 ലക്ഷം, കരുളായി –53 ലക്ഷം എന്നിങ്ങനെ പ്രതിമാസം വിതരണംചെയ്യുന്നു.
സംസ്ഥാനത്ത് വിതരണംചെയ്യുന്ന വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നിവയ്ക്കുമാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. അതും വെറും 6.8 ലക്ഷം പേർക്ക് ശരാശരി 300 രൂപവീതം.









0 comments