ഇന്ന് അന്താരാഷ്‌ട്ര യോഗദിനം
യോഗവഴിയിൽ നിറഞ്ഞ് പ്രിയ

പ്രിയ

ടി വി സുരേഷ്
Published on Jun 21, 2026, 12:00 AM | 1 min read
മഞ്ചേരി
വെറുമൊരു ശാരീരിക വ്യായാമമല്ല. യോഗ ശാസ്ത്രീയമായ ജീവിതചര്യയാണെന്ന് ജീവിതംകൊണ്ട് അടയാളപ്പെടുത്തുകയാണ് മഞ്ചേരി അത്താണിയിലെ എ കെ പ്രിയ. 18 വർഷമായി യോഗ പ്രിയയുടെ ജീവിതത്തിന്റെ ഭാഗമാണ്. അണ്ണാമലൈ സർവകലാശാലയിൽനിന്ന് യോഗയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ നേടിയാണ് യോഗയിലേക്ക് ചുവടുവച്ചത്. നിലമ്പൂർ മാനവേദൻ സ്‌കൂളിലെ സദ്ഗമയ പ്രൊജക്ടിന്റെ ഭാഗമായി യോഗാധ്യാപികയായി തുടക്കം. പിന്നീട് എട്ടുവർഷം മഞ്ചേരി ബെഞ്ച് മാർക്സ് ഇന്റർനാഷണൽ സ്‌കൂളിൽ യോഗയുടെ ബാലപാഠങ്ങൾ പകർന്നുനൽകി. 12 വർഷമായി പ്രായഭേദമന്യേ നൂറുകണക്കിന് ആളുകൾക്കാണ് അവർ ചിട്ടയായ യോഗാ പരിശീലനം നൽകുന്നത്. ശരീരത്തിനും മനസ്സിനും ശാന്തിതേടിയെത്തുന്നവർക്ക് ഒരിടം എന്ന ലക്ഷ്യത്തോടെ മഞ്ചേരി അത്താണിയിൽ യമ യോഗ സെന്റർ എന്ന പരിശീലന കേന്ദ്രവും തുറന്നു. അവരുടെ അറിവുകൾ അതിരുകൾതാണ്ടി ഖത്തറിൽവരെ എത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും അവർ ഒട്ടേറെ യോഗ പരിപാടികളുടെ ഭാഗമായി. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് യോഗാസന ജഡ്ജസ് ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയ പ്രിയ ഇന്ന് സംസ്ഥാനത്തെ വിവിധ യോഗ മത്സരങ്ങളിലെ ശ്രദ്ധേയയായ വിധികർത്താവാണ്. യോഗാസന കോച്ചിങ് പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. ജില്ല–സംസ്ഥാന തലങ്ങളിലെ അത്‌ലറ്റുകൾക്ക് കരുത്തുപകരുന്ന മികച്ചൊരു പരിശീലകകൂടിയാണ്. "യോഗാസന മലപ്പുറം' എന്ന സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ ജില്ലയിലെ യോഗ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നതും പ്രിയയാണ്.










0 comments