നിശ്ചയദാര്‍ഢ്യത്തിന്റെ കൈക്കരുത്ത്

മുഹമ്മദ് ശബാബുദ്ദീന്‍ സ്വര്‍ണമെഡലുമായി
എം റീജേഷ്
Published on Jun 16, 2026, 11:53 PM | 1 min read
അരീക്കോട്
ഒരുവര്‍ഷംമുമ്പ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് കാവനൂര്‍ ചേലപ്പുറം സ്വദേശി മുഹമ്മദ് ശബാബുദ്ദീന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. വലതുകൈയുടെ സ്വാധീനം പൂര്‍ണമായും നഷ്ടപ്പെട്ടെങ്കിലും തളര്‍ന്നിരിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ ഇരുപത്തിയൊന്നുകാരന്‍ ഇന്ന് ദേശീയതലത്തില്‍ ശ്രദ്ധനേടി നാടിന്റെ അഭിമാനമായിരിക്കുകയാണ്. ഗുജറാത്തില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണംചൂടി. പിഐയു (ഫിസിക്കല്‍ ഇംപെയര്‍മെന്റ് അപ്പര്‍ലിമ്പ്) സ്റ്റാൻഡിങ് ജൂനിയർ 65 കിലോയ്ക്ക് മുകളിലുള്ളരുടെ വിഭാഗത്തിലാണ് നേട്ടം. ഇടതുകൈയുടെ കരുത്തിലാണ് വിജയം. സംസ്ഥാന, ജില്ലാതലത്തിൽ മികച്ച പ്രകടനം നടത്തിയാണ് ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയത്. നാഗാലാന്‍ഡ് താരത്തെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. ദേശീയതലത്തില്‍ ശബാബുദ്ദീനിന്റെ ആദ്യസ്വര്‍ണമാണ്. പഞ്ചഗുസ്തിയില്‍ മുന്നേറുന്നതിനൊപ്പം പഠനത്തിലും ശ്രദ്ധചെലുത്താനാണ് ആഗ്രഹം. ബിരുദം പൂര്‍ത്തിയാക്കി ബിഎഡ് പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്. കാവനൂർ അങ്കത്ത് വീട്ടിൽ മുഹമ്മദ് മുസ്‌തഫയുടെയും സുൽഫത്തിന്റെയും മകനാണ്. മാസിൻ, ഫായിസ, നഷ്‌വ എന്നിവർ സഹോദരങ്ങളാണ്.










0 comments