print edition നീറ്റ് പുനഃപരീക്ഷ: ചോദ്യം ചോരുമെന്ന പേടി; ടെലഗ്രാമിന് വിലക്ക്

ന്യൂഡൽഹി: ചോദ്യ ചോർച്ചയെത്തുടർന്ന് നീറ്റ് യുജി പുനഃപരീക്ഷ 21ന് നടക്കുന്ന സാഹചര്യത്തിൽ ഓഡിയോ, വീഡിയോ കൈമാറ്റ ആപ്പായ ടെലഗ്രാമിനെ കേന്ദ്ര സർക്കാർ താൽക്കാലികമായി വിലക്കി . വാട്‌സാപ്പ് അടക്കമുള്ള സന്ദേശ ആപ്പുകൾ പ്രവർത്തിക്കുന്പോഴാണ് ടെലഗ്രാമിനെ മാത്രം വിലക്കുന്ന നടപടി. ജൂൺ 22 വരെയാണ് വിലക്ക്.
പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ലഭ്യമാക്കാം എന്ന് വാഗ്‌ദാനംചെയ്‌ത് നിരവധി ചാനൽ ടെലഗ്രാമിൽ പ്രവർത്തിച്ചിരുന്നു. ചോദ്യപേപ്പറുകൾക്ക് ലക്ഷങ്ങളാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ പ്രവർത്തിച്ചവയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്റർ പൂട്ടിച്ചു. പുനഃപരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷ എഴുതേണ്ട 22 ലക്ഷത്തിലധികം വിദ്യാർഥികളിൽ പകുതി പേർക്ക്പോലും ഡൗൺലോഡ് ചെയ്യാൻ സാധിച്ചിട്ടില്ല.
റീഫണ്ടിനായി ബാങ്ക് വിവരം നൽകുന്പോഴാണ് സാങ്കേതിക തടസ്സം. ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രത്തിലെത്തിക്കാൻ വ്യോമസേന നടപടി തുടങ്ങി. വിമാനങ്ങളും എംഐ 17 ഹെലികോപ്‌റ്ററുകളും ദൗത്യത്തിന്റെ ഭാഗമാണ്. സീൽ ചെയ്‌ത ചോദ്യപേപ്പറുകൾ രാജ്യത്തെ 18 മേഖലാകേന്ദ്രങ്ങളിലാണ് വ്യോമസേന എത്തിക്കുക.
വീണ്ടും വിദ്യാർഥി ആത്മഹത്യ
നീറ്റ് ചോദ്യചോർച്ചയിൽ മനംനൊന്ത് വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്‌തു. രാജസ്ഥാൻ സിക്കറിലെ ഉദ്യോഗ് നഗറിൽ ഉമേഷ് മാലി (22) യാണ് ജീവനൊടുക്കിയത്.
സിക്കറിൽ പ്രദീപ് മേഘ്‌വാൾ(23) എന്ന വിദ്യാർഥിയും സമാന കാരണത്താൽ ജീവനൊടുക്കിയിരുന്നു. ചോദ്യചോർച്ചയെത്തുടർന്ന് രാജ്യത്ത് പത്തിലധികം വിദ്യാർഥികളാണ് ജീവനൊടുക്കിയത്. സിക്കറിലെ ഫ്ലാറ്റിൽ സഹോദരങ്ങളാണ് ഉമേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഝുൻഝുനു ജില്ലയിൽ നിന്നുള്ള ഉമേഷ്, നീറ്റിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് അമ്മയോടും സഹോദരങ്ങളുമോടൊപ്പം സിക്കറിൽ താമസമാക്കിയത്. പിതാവ് ലക്ഷ്‌മൺറാം മാലി മുംബൈയിൽ ടൈൽസ് കരാറുകാര നാണ്.










0 comments