മുണ്ടുപറമ്പ് വാതക ശ്മശാനം അറ്റകുറ്റപ്പണിക്കായി അടച്ചു

മുണ്ടുപറമ്പിലെ വാതക ശ്മശാനം
സ്വന്തം ലേഖകൻ
മലപ്പുറം
മലപ്പുറം നഗരസഭയ്ക്കുകീഴിലുള്ള ഏക വാതക ശ്മശാനമായ മുണ്ടുപറമ്പ് വാതക ശ്മശാനം അറ്റകുറ്റപ്പണിക്കായി താൽക്കാലികമായി അടച്ചു. ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ടെക്നോ റിഗ്സ് എന്റർപ്രൈസിനാണ് അറ്റകുറ്റപ്പണിയുടെ ചുമതല. അറ്റകുറ്റപ്പണിക്കായി നേരത്തെ പ്രഖ്യാപിച്ച തുക വിനിയോഗിക്കാൻ കഴിഞ്ഞ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു. ശ്മശാനം അപകടകരമായ നിലയിലാണെന്ന് ദേശാഭിമാനി തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. കുറേക്കാലമായി പ്രതിപക്ഷ കൗൺസിലർമാർ വിവിധ കൗൺസിൽ യോഗങ്ങളിൽ വിഷയം നിരന്തരം ഉന്നയിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു. ഒടുവിലാണ് നഗരസഭ അറ്റകുറ്റപ്പണി ആരംഭിക്കുന്നത്. മുണ്ടുപറമ്പ് വാതക ശ്മശാനത്തിലെ വാതകമുറിയുടെ വാതിൽ പൂർണമായും തകർന്നനിലയിലാണ്. പുക പുറത്തേക്ക് പോകുന്ന ചിമ്മിനിയിലും ചോർച്ചയുണ്ട്. മൃതദേഹം കിടത്തുന്ന പ്ലാറ്റ്ഫോമിലെ ഇഷ്ടികകൾ ഇളകിയനിലയിലായതിനാൽ സുരക്ഷാ പ്രശ്നവും നേരിടുന്നു. വാതിൽ തകർന്ന് താപനില നിലനിർത്താൻ കഴിയാത്തതിനാൽ മൃതദേഹം പൂർണമായി ദഹിപ്പിക്കാൻ കൂടുതൽ സമയം വേണം. ഇതോടെ പല കുടുംബങ്ങള്‍ക്കും മൃതദേഹങ്ങള്‍ പെരിന്തൽമണ്ണയിലേക്കോ മഞ്ചേരിയിലേക്കോ കൊണ്ടുപോകേണ്ട സാഹചര്യമാണ്. ശ്മശാനത്തിന്റെ പരാധീനതകൾ കഴിഞ്ഞ ഭരണസമിതിയുടെ കാലംമുതൽ പലതവണ കൗൺസിലിൽ ചർച്ചയായതാണ്. അടിയന്തര അറ്റകുറ്റപ്പണികൾക്കായി നേരത്തെ 50,000 രൂപയും പദ്ധതി വിഹിതത്തിൽനിന്ന് 10 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. എന്നാൽ പ്രവൃത്തികൾ ആരംഭിച്ചില്ല. പിന്നീട് പദ്ധതി വിഹിതം 16 ലക്ഷമാക്കി. പ്രതിപക്ഷം ഉയർത്തിയ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച ഫണ്ടിൽനിന്ന് മുൻകൂർ തുക വിനിയോഗിച്ച് തൽക്കാലം അറ്റകുറ്റപ്പണി നടത്തുമെന്ന് ചെയർപേഴ്സൺ വി റിനിഷ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. തുടർന്നാണ് അറ്റകുറ്റപ്പണിക്കായി അടച്ചത്.










0 comments