തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം
കരട് പട്ടികയിൽ ഒഴിവായത് 1,79,605 വോട്ടർമാർ

സ്വന്തം ലേഖകൻ
മലപ്പുറം
ജില്ലയിൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) കരട് പട്ടികയിൽ ഒഴിവാകുന്നത് 1,79,605 വോട്ടർമാർ. ആകെ വോട്ടർമാരുടെ 5.26 ശതമാനമാണിത്. മരിച്ചവർ 58,304 (1.71 %), സ്ഥലത്തില്ലാത്തവർ 29,725 (0.87 %), സ്ഥിരമായി താമസം മാറിയവർ 64,622 (1.89%), മറ്റിടങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ളവർ 19,732 (0.58%), എന്യൂമറേഷന്‍ ഫോം തിരികെ നല്‍കാനുള്ളവർ 7222 (0.21%) എന്നിങ്ങനെയാണ് കണക്ക്. 34,13,174 പേരാണ് പുതുക്കിയ പട്ടികയിലുള്ളതെന്ന് കലക്ടർ വി ആർ വിനോദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരട് വോട്ടർപട്ടിക 23ന് പ്രസിദ്ധീകരിക്കും. പട്ടിക അംഗീകൃത രാഷ്‌ട്രീയ പാർടികൾക്ക് നൽകും. ആക്ഷേപമുള്ളവർക്ക് പരാതി നൽകാൻ ഒരുമാസം സമയം അനുവദിക്കും. 23മുതൽ ജനുവരി 22വരെ ആക്ഷേപങ്ങൾ സമർപ്പിക്കാം. ഇവരെ നോട്ടീസ് നൽകി ഹിയറിങ്ങിന് ക്ഷണിക്കും. ഇൗമാസം 23മുതൽ ഫെബ്രുവരി 14വരെയാണ് ഹിയറിങ്. ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി ഫെബ്രുവരി 21ന് അന്തിമ പട്ടിക പുറത്തിറക്കും. ജില്ലയിൽ വോട്ടർപട്ടിക പരിഷ്‌കരണം 99.99 ശതമാനം പൂർത്തിയായി. നിലവിൽ 2898 പോളിങ് സ്റ്റേഷനുകളാണുള്ളത്. 1200–ൽ കൂടുതൽ വോട്ടർമാരുള്ള ഇടങ്ങളിൽ പുതിയ പോളിങ് സ്റ്റേഷൻ അനുവദിക്കും. ഇതനുസരിച്ച് 784 പുതിയ പോളിങ് സ്റ്റേഷൻ വരും. ആകെ എണ്ണം 3682 ആകും. പുതിയ പോളിങ് സ്റ്റേഷനുകളിലേക്ക് ബൂത്ത് ലെവൽ ഏജന്റുമാരെ നൽകാൻ അംഗീകൃത രാഷ്‌ട്രീയ പാർടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
കലക്ടര്‍ രാഷ്ട്രീയ പാര്‍ടികളുടെ യോഗം വിളിച്ചു
മലപ്പുറം
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ വി ആര്‍ വിനോദ് രാഷ്ട്രീയ പാര്‍ടികളുടെ യോഗം വിളിച്ചു. കുറ്റമറ്റ രീതിയില്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാൻ രാഷ്ട്രീയ കക്ഷികളുടെ സഹകരണം അഭ്യര്‍ഥിച്ചു. ബിഎല്‍ഒമാരുടെയും ബിഎല്‍എമാരുടെയും സംയുക്ത യോഗം വിളിച്ച് പട്ടികയിൽ ക്രമക്കേടുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ബിഎല്‍ഒമാരുടെ സൂപ്പര്‍വൈസിങ് ചുമതലയുള്ള വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരിക്കും യോഗം നടക്കുക.










0 comments