മലയോരത്ത് ശക്തമായ കാറ്റും മഴയും
കരുളായിയിലും നിലമ്പൂരും നിരവധി വീടുകൾ തകർന്നു

കരുളായി പഞ്ചായത്തിൽ ചുഴലിക്കാറ്റിൽ മരം വീണ് തകർന്ന വീട്
നിലന്പൂര്‍
കരുളായിലും നിലന്പൂരിലും ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വ്യാപകനാശം. തിങ്കൾ അര്‍ധരാത്രി 12ഓടെയാണ് കനത്തമഴയോടൊപ്പം ചുഴലിക്കാറ്റ് നാശംവിതച്ചത്. കരുളായി പഞ്ചായത്തിലെ ചെട്ടി, വരക്കുളം, കരിന്താര്‍ റോഡ് പ്രദേശങ്ങളിലും നിലന്പൂര്‍ നഗരസഭയിലെ ഇയ്യംമട, പയ്യംപള്ളി പ്രദേശങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞുവീശി. നിരവധി വീടുകളിലേക്ക് മരങ്ങള്‍ കടപുഴകി. വാഹനങ്ങളും തകര്‍ന്നു. റബര്‍, വാഴകൃഷികളും നശിച്ചു. വൈദ്യുതിലൈനുകള്‍ പൊട്ടിവീണു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ശേഖരിച്ച് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കെഎസ്ഇബിയുടെ പത്തോളം ഹൈടെൻഷൻ പോസ്‌റ്റും 15 ലോ ടെൻഷൻ പോസ്റ്റും ഒട്ടനവധി ഇലക്ട്രിക് ലൈനുകളും ടിവി കേബിളുകളും നശിച്ചു. ആയിരത്തിലധികം റബർ മരങ്ങളും തേക്ക്, പ്ലാവ്, തെങ്ങ്, കമുങ്ങ് തുടങ്ങിയ മരങ്ങളും കടപുഴകി. വാഴ, കപ്പ തുടങ്ങിയ കാർഷിക വിളകളും നശിച്ചു. നിലമ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും എമർജന്‍സി റസ്ക്യൂ ഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരെത്തെ പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കിയത്.











0 comments