എൽഡിഎഫ് തിളക്കമാർന്ന വിജയം നേടും


ജില്ലയിൽ എൽഡിഎഫ് തിളക്കമാർന്ന വിജയം നേടും. തെരഞ്ഞെടുപ്പ് പ്രഖ്യാപനംമുതൽ അവസാനഘട്ടംവരെ മേൽക്കൈ നിലനിർത്താൻ എൽഡിഎഫിനായി. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ചിട്ടയായ പ്രവർത്തനമാണ് താഴേത്തട്ടുമുതൽ നടത്തിയത്.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ മുൻനിർത്തിയായിരുന്നു പ്രചാരണം. അത് ജനങ്ങൾ ഏറ്റെടുത്തു. വാഗ്‌ദാനങ്ങൾ നടപ്പാക്കി മുന്നേറുന്ന സർക്കാരിന്റെ കരങ്ങൾക്ക് കരുത്തുപകരാൻ ജനം തീരുമാനിച്ചുകഴിഞ്ഞു. വികസനം വെറും വാക്കല്ലെന്ന് അവർ മനസ്സിലാക്കി. യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ദേശീയപാതയും ഗെയിൽ വാതക പൈപ്പ്‌ലൈനുമെല്ലാം യാഥാർഥ്യമായി. ക്ഷേമപെൻഷൻ വർധിച്ച 2000 രൂപ ഉൾപ്പെടെ കുടിശ്ശിക തീർത്താണ് ജനങ്ങളുടെ കൈകളിലെത്തിയത്. സ്ത്രീസുരക്ഷാ പെൻഷൻ, കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയ നടപടി, ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചത് എന്നിവ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ വികസന തുടർച്ചയ്‌ക്ക് കരുത്തുപകരുന്ന ജനവിധിയാകും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാവുക.
മതതീവ്രവാദ സംഘടനകളുമായി ചേർന്ന് വഴിവിട്ട രീതിയിൽ ജയിച്ചുകയറാമെന്നാണ് യുഡിഎഫ് കരുതിയത്. എന്നാൽ, അതിന് ജനം തിരിച്ചടി നൽകും. ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി പ്രധാന ചർച്ചാ വിഷയമാണ്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
പി കെ കൃഷ്‌ണദാസ്
എൽഡിഎഫ് ജില്ലാ കൺവീനർ










0 comments