പാമ്പുകടിയേറ്റവർക്ക് ചികിത്സ ഉറപ്പാക്കി മഞ്ചേരി മെഡിക്കൽ കോളേജ്
രക്ഷിച്ചത് 52 പേരെ


ടി വി സുരേഷ്
Published on Apr 28, 2026, 12:15 AM | 2 min read
മഞ്ചേരി
പാമ്പുകടിയേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. കഴിഞ്ഞ നാലുമാസത്തിനിടെ 35 പുരുഷന്മാരും 14 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ 52 പേരെയാണ് പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12 പേർ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. 11 പേരുടെ രക്തധമനികളെയും ഒരാളുടെ തലച്ചോറിനെയും വിഷംബാധിച്ചു. യഥാസമയം ശരിയായ ചികിത്സ നൽകിയതോടെ മുഴുവൻ ആളുകളെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി. മൂർഖൻ, ശംഖുവരയൻ, ചുരുട്ട അണലി, രക്ത അണലി തുടങ്ങിയവയുടെ കടിയേറ്റാണ് ആളുകളെ എത്തിച്ചത്. അസി. പ്രൊഫസർ ഡോ. പി ഷാനവാസിന്റെ നേതൃത്വത്തിൽ വിദഗ്‌ധ ചികിത്സ നൽകിയാണ് ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചത്. പാമ്പുകടിയേറ്റവരെ ഉടൻ മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിൽ എത്തിക്കുകയാണ് വേണ്ടതെന്ന് ഡോ. പി ഷാനവാസ് പറഞ്ഞു. രക്തം പരിശോധിച്ചും ലക്ഷണങ്ങൾ നോക്കിയും കടിച്ച പാമ്പിനെ തിരിച്ചറിയാനാകും. പാമ്പിന്റെ ഫോട്ടോ എടുത്താൽ അത് സഹായമാകും. എമർജൻസി മെഡിസിൻ വിഭാഗത്തിൽ വെന്റിലേറ്ററുകൾ, അനസ്തേഷ്യ, ഐസിയു, ലാബ് അനുബന്ധ ചികിത്സാ സംവിധാനങ്ങൾ സജ്ജം. 24 മണിക്കൂറും സേവനം ലഭ്യമാണ്. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽനിന്നുള്ളവരും മഞ്ചേരിയെ ആശ്രയിക്കുന്നുന്നുണ്ട്. പാമ്പുകടിയ്ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും പ്രധാനമാണ്. വീടും പരിസരങ്ങളും കാടും പടര്‍പ്പും ഒഴിവാക്കിയും മാളങ്ങള്‍, പൊത്തുകള്‍ എന്നിവ സിമന്റോ മറ്റോ ഇട്ട് അടച്ചും സൂക്ഷിക്കണം. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കണം. താലൂക്ക്തലംമുതലുള്ള എല്ലാ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്. ഏപ്രിലിൽ കടിയേറ്റത് 43 പേർക്ക് മഞ്ചേരി ജില്ലയിൽ ഏപ്രിലിൽമാത്രം പാമ്പുകടിയേറ്റ് ചികിത്സ തേടിയെത്തിയത് 43 പേർ. നാലുമാസത്തിനിടെ പാമ്പുകടിയേറ്റ 107 പേർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനായി. ഞായറാഴ്‌ചമാത്രം പാമ്പുകടിയേറ്റ ആറുപേരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. പി ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതീവ ഗുരുതരാവസ്ഥയിലുള്ളവർക്കുപോലും സഹായമൊരുക്കിയത്. ജനുവരിമുതൽ ഏപ്രിൽവരെ 107 പേർക്കാണ് പാമ്പുകടിയേറ്റത്. ഇതിൽ 48 പുരുഷന്മാരും 30 സ്ത്രീകളും 28 കുട്ടികളും ഒരു ട്രാൻസ്ജെൻഡർ വ്യക്തിയും ഉൾപ്പെടുന്നു. ഫെബ്രുവരിയിൽ ഒരാൾക്കുമാത്രമാണ് കടിയേറ്റതെങ്കിൽ മാർച്ചിൽ ഇത് 11 ആയി.










0 comments