മരണശേഷവും കൊടുംക്രൂരത
മൃതദേഹം ആംബുലൻസിൽ കിടത്തിയത് 2 മണിക്കൂർ

നിഷയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആംബുലൻസിൽ നിന്നിറക്കാതെവച്ചനിലയിൽ
സ്വന്തം ലേഖകൻ
എടക്കര
പോത്തുകല്ല് അപ്പൻകാപ്പ് ആദിവാസി ഉന്നതിയിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തോട് അധികൃതരുടെ കൊടുംക്രൂരത. വ്യാഴം പകല്‍ മൂന്നിന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനെത്തിച്ച മൃതദേഹം രണ്ട് മണിക്കൂറാണ് ആശുപത്രി മോർച്ചറിക്കുസമീപം ആംബുലൻസിലിട്ടത്. പോത്തുകല്ല് മേലേ മുണ്ടേരി അപ്പൻകാപ്പ് ആദിവാസി ഉന്നതിയിലെ നിഷയുടെ മൃതദേഹത്തോടാണ് അനാദരവ്. ബുധൻ രാത്രി 11നാണ് പൊലീസ് പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പിറ്റേ ദിവസം ഉച്ചവരെ രണ്ട് പൊലീസുകാർമാത്രമാണ് പ്രദേശത്തുണ്ടായിരുന്നത്. രാവിലെ ഇൻക്വസ്റ്റ് നടത്താനും പൊലീസ് തയ്യാറായില്ല. മൃതദേഹം കണ്ടശേഷം 16 മണിക്കൂർ കഴിഞ്ഞാണ് ഇൻക്വസ്റ്റ് ആരംഭിച്ചത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴം പകൽ പോസ്റ്റ്മോർട്ടം നടത്താൻ ഡോക്ടർമാരും തയ്യാറായില്ല. പുഴുവരിച്ചനിലയിലുള്ള മൃതദേഹം ഫ്രീസർ സൗകര്യംപോലുമില്ലാത്ത ആംബുലൻസ് സ്ട്രക്ച്ചറിൽ രണ്ട് മണിക്കൂറോളം കിടന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാംപ്രസാദിന്റെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്കുമുന്നിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. എകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി കെ സി ശിവദാസൻ, ജില്ലാ പ്രസിഡന്റ് വിനുമോൻ, ജില്ലാ കോ–ഓർഡിനേറ്റർ വി കെ ഷാനവാസ് എന്നിവർ സംസാരിച്ചു.










0 comments