74–ാം വയസിൽ ഡിഗ്രി പഠനം
അബ്ദുൽ ഖാദറിന്റെ ഉൾക്കാഴ്‌ചയ്‌ക്ക് നൂറുമാർക്ക്

സാക്ഷരതാ ദിനത്തിൽ നടന്ന ചടങ്ങിൽ മഠത്തിങ്ങൽ അബ്ദുൽ ഖാദറിനെ ആദരിക്കുന്നു
സ്വന്തം ലേഖകൻ
പെരിന്തൽമണ്ണ
വയസ് 74, പ്രായാധിക്യത്തിന്റെ പ്രശ്‌നവും കാഴ്‌ചപരിമിതിയും ഒരുപോലെയുണ്ട്. എങ്കിലും അബ്ദുൽ ഖാദർ തോറ്റുകൊടുക്കാൻ തയ്യാറല്ല. വെളിച്ചം മങ്ങിയ കണ്ണുകളുമായി അയാൾ അവസാന വർഷ ബിരുദ പഠനത്തിലാണ്. പട്ടിക്കാട് കണ്ണ്യാല സ്വദേശി മഠത്തിങ്ങൽ അബ്ദുൽ ഖാദറാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനാത്തിൽ നാടിന് മാതൃകയാകുന്നത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബ്രെയിലി സാക്ഷരത പദ്ധതിയിലൂടെയാണ് അബ്ദുൽ ഖാദർ ഡിഗ്രിയെന്ന സ്വപ്‌നത്തിനുപിറകേ ഇറങ്ങിയത്. ചെറുപ്പത്തിലെ ജീവിത പ്രാരാബ്ധങ്ങൾക്കിടെ നഷ്‌ടപ്പെട്ട സ്വപ്‌നം സാക്ഷാല്‍ക്കരിക്കാൻ സാക്ഷരതാ പ്രവർത്തകരിലെത്തുകയായിരുന്നു നാലാംതരവും ഏഴാംതരവും പത്താംതരവും സാക്ഷരതാ തുല്യത പരീക്ഷ പാസായി. തുടർന്ന് സാക്ഷരതാ മിഷന്റെ തന്നെ ഹയർ സെക്കൻഡറി തുല്യതയിലും വിജയിച്ചു. ഇപ്പോൾ പെരിന്തൽമണ്ണ പിടിഎം ഗവ. കോളേജിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സെന്റർവഴി ബിഎ അഫ്സൽ ഉലമ ബിരുദത്തിന് അവസാന വർഷ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണ്. കാഴ്ചപരിമിതിക്കാരെ സഹായിക്കുന്ന സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷകൾ എഴുതുന്നത്. ഏവർക്കും മാതൃകയായ അബ്ദുൽ ഖാദറിനെ അന്താരാഷ്ട സാക്ഷരതാ ദിനാചരണത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ ഉദ്ഘാടനംചെയ്തു. കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൂസക്കുട്ടി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ ഇഫ്ര അസീസ്, വാർഡ് മെമ്പർ റാബിയ, പിടിഎ പ്രസിഡന്റ് അസീസ് പട്ടിക്കാട്, വൈസ് പ്രസിഡന്റ് നജ്മുദ്ധീൻ, പ്രിൻസിപ്പൽ ഷമീർ, ഹെഡ്മാസ്റ്റർ റിയാസ്, സാക്ഷരതാ സെന്റർ കോ–ഓർഡിനേറ്റർ അഷ്റഫ് മണ്ണാർമല, പ്രേരക്മാരായ സി പി ശ്രീജ, പി റജീന എന്നിവർ സംസാരിച്ചു.










0 comments