പ്ലസ് വൺ അധിക ബാച്ച്
സർക്കാർ സ്കൂളിൽ 12; എയ്ഡഡിൽ 46

മലപ്പുറം
ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാനെന്ന പേരിൽ യുഡിഎഫ് സർക്കാർ അനുവദിച്ച അധിക ബാച്ചുകളേറെയും എയ്ഡഡ് മേഖലയ്ക്ക്. മലബാർ മേഖലയ്ക്ക് അനുവദിച്ച 117 പുതിയ ബാച്ചുകളിൽ 58 ബാച്ചും മലപ്പുറം ജില്ലയിലാണ്. ഇതിൽ 46 ബാച്ചുകളും ജില്ലയിലെ എയ്‌ഡഡ് സ്‌കൂളുകൾക്കാണ് അനുവദിച്ചത്. സർക്കാർ സ്‌കൂളുകളെ പാടേ അവഗണിച്ചു. 12 സർക്കാർ സ്കൂളുകൾക്കുമാത്രമാണ് പുതിയ ബാച്ചുകൾ കിട്ടിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ജില്ലയിലെ എയ്ഡഡ് സ്‌കൂളുകൾക്ക് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുമെന്ന് പരക്കെ പ്രചാരമുണ്ടായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗ് കൈകാര്യംചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായതോടെ പുതിയ ബാച്ചുകൾ കൂടുതലായും ജില്ലയിലെത്തിക്കാൻ ചരടുവലിയും ആരംഭിച്ചു. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചതോടെ ഉപരി പഠനത്തിന് യോഗ്യത നേടിയ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കില്ലെന്ന പ്രചാരണവും നടത്തി. വിദ്യാർഥികളുടെ ഉപരി പഠനത്തിനാണ് പ്രഥമ പരിഗണനയെങ്കിൽ അധിക ബാച്ചുകൾ സർക്കാർ സ്‌കൂളുകളിലേക്കാണ് എത്തേണ്ടത്. എന്നാൽ അതുണ്ടായില്ല. സാന്പത്തിക നേട്ടം ലക്ഷ്യമിട്ട് മുസ്ലിംലീഗിലെ ഉന്നതരുടെ നിർദേശത്തിൽ യുവ നേതാവിനെ എയ്ഡഡ് മാനേജ്മെന്റുകളുമായി ബന്ധപ്പെടാനും പുതിയ ബാച്ചിന് അപേക്ഷ നൽകിപ്പിക്കാനും ചുമതലപ്പെടുത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ഇടപാടുകളാണ് എയ്ഡഡ് മേഖലയിലേക്ക് ബാച്ചുകൾ ഒഴുകാൻ കാരണം. എയ്‌ഡഡ് സ്‌കൂളുകൾക്ക് പുതിയ ബാച്ചുകൾ അനുവദിച്ചതിലൂടെയും തുടർന്നുവരുന്ന തസ്‌തിക സൃഷ്ടിക്കലിലൂടെയും കോടികളാണ് മുസ്ലിംലീഗ് നേതാക്കൾ ലക്ഷ്യമിടുന്നത്.










0 comments