അണയില്ല വെള്ളിലക്കാട്ടെ അക്ഷരവെളിച്ചം

കെ വി റാബിയക്ക് ലഭിച്ച പുരസ്കാരങ്ങൾ. ഉപയോഗിച്ചിരുന്ന വീൽചെയറും
പി പ്രശാന്ത് കുമാർ
Published on May 06, 2025, 12:15 AM | 1 min read
തിരൂരങ്ങാടി
അക്ഷരനിധിയുടെ തിളക്കത്തിലാണ് വെള്ളിലക്കാട്ടെ കരിവേപ്പിൽ വീട്. പ്രതിസന്ധികളെ പൊരുതി ജയിച്ച ജീവിതത്തിന്റെ തെളിച്ചം പുതുതലമുറയിലേക്ക് പകരാൻ അക്ഷരപുത്രിയുടെ ഓർമകളാണ് വീട് നിറയെ. അറിവിനായുള്ള നിലയ്ക്കാത്ത സമര മുഹൂർത്തങ്ങളും പുരസ്കാരങ്ങളും ചക്രക്കസേരയും ബാക്കിയാക്കിയാണ് കെ വി റാബിയ മറഞ്ഞത്. അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവരുൾപ്പെടെ ഒട്ടേറെപ്പേരാണ് റാബിയയെത്തേടി വീട്ടിൽ എത്താറുണ്ടായിരുന്നത്. വീൽചെയറിൽ സന്ദർശകരെ സ്വീകരിച്ചും ഉപദേശങ്ങൾ നൽകിയും നാടിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു റാബിയ വേദനകൾ മറന്നത്. പത്മശ്രീ ലഭിച്ചതിൽ അഭിനന്ദനമറിയിക്കാൻ ഉന്നത രാഷ്‌ട്രീയ നേതാക്കളുൾപ്പെടെ വീട്ടിലെത്തിയിരുന്നു. സുകുമാർ അഴീക്കോടിനെയും തകഴിയെയുമെല്ലാം നേരിൽ കണ്ടതിന്റെ ഓർമകളും എപ്പോഴും പങ്കിടാറുണ്ടായിരുന്നു. ഇ കെ നായനാർ സർക്കാർ നടപ്പാക്കിയ സമ്പൂർണ സാക്ഷരതാ യജ്ഞമാണ് കെ വി റാബിയയെ കേരളത്തിന് പരിചയപ്പെടുത്തിയത്. ജില്ലയിൽ സാക്ഷരതാ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്ന അന്നത്തെ കലക്ടർ കുരുവിള ജോൺ റാബിയ നടത്തിയിരുന്ന ക്ലാസുകൾ കാണാനെത്തി. റാബിയയുടെ ആവശ്യപ്രകാരമാണ് കലക്ടർ പ്രദേശത്തേക്കുള്ള റോഡ് യാഥാർഥ്യമാക്കിയത്. നാട്ടുകാർ സ്ഥലം വിട്ടുനൽകി കൂടെനിന്നു. വൈകാതെ വൈദ്യുതിയുമെത്തി. റാബിയക്ക് ലഭിച്ച പുരസ്കാരങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം അടുത്തിടെയാണ് ഒരുക്കിയത്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇത് ഉദ്‌ഘാടനംചെയ്‌തത്. സഹോദരികളും സഹോദരികളുടെ മക്കളുമാണ് വെള്ളിലക്കാട്ടെ വീട്ടിലിപ്പോൾ താമസം.








0 comments