നിയമസഭാ സമിതി സിറ്റിങ്
എല്ലാ പ്രവാസികളും ക്ഷേമനിധി അംഗങ്ങളാകണം: എ സി മൊയ്‌തീൻ

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ സിറ്റിങ്ങിൽ ചെയർമാൻ *എ സി മൊയ്‌തീൻ എംഎൽഎ സംസാരിക്കുന്നു

സ്വന്തം ലേഖകൻ
Published on Jul 18, 2025, 12:11 AM | 1 min read
മലപ്പുറം
ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായമടയ്‌ക്കാന്‍ എല്ലാ പ്രവാസികളും ശ്രദ്ധിക്കണമെന്ന് പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയർമാൻ എ സി മൊയ്‌തീന്‍ എംഎല്‍എ പറഞ്ഞു. മലപ്പുറം കലക്‌ടറേറ്റിൽ നടന്ന സമിതിയുടെ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അംഗത്വം അനിവാര്യമാണ്.
വിദേശമലയാളികളുടെ എണ്ണം സംബന്ധിച്ച വിവരശേഖരണം കുറ്റമറ്റതാക്കും. സംസ്ഥാന സർക്കാരിന് മാത്രമായി ഇത്തരമൊരു കണക്ക് ശേഖരിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാരിന്റെ കൂടി സഹായം ആവശ്യമാണ്. വിദേശത്ത് പഠനത്തിന് പോകുന്ന വിദ്യാർഥികൾ പ്രവാസി പട്ടികയിൽ വരുന്നില്ല. തദ്ദേശസ്ഥാപനങ്ങള്‍ വഴി വിവരശേഖരണം നടത്താമെന്ന പ്രവാസിസംഘടനകളുടെ നിര്‍ദേശം നിയമസഭാസമിതി പരിഗണിക്കും. ജില്ലയിൽ പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് തുറക്കണമെന്ന ആവശ്യം ന്യായമാണ്. പ്രവാസികള്‍ക്ക് വലിയ അംഗീകാരമാണ് ലോക കേരളസഭ എന്ന ആശയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. പ്രവാസി പുനരധിവാസ വായ്‌പയുമായി ബന്ധപ്പെട്ട പ്രത്യേക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ബാങ്കേഴ്‌സ് സമിതിയുടെ ശ്രദ്ധയിൽപ്പെടുത്താം. തദ്ദേശസ്ഥാപനങ്ങൾക്ക് പ്രവാസികൾക്കായി പദ്ധതികൾ നടപ്പാക്കാം. ഇതിന് പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും ഇടപെടൽ ഉണ്ടാകണമെന്നും എ സി മൊയ്‌തീൻ പറഞ്ഞു. അംഗത്വം നൽകുമ്പോൾ തന്നെ ആളുകളെ ക്ഷേമനിധിയിലും പെൻഷൻ പദ്ധതിയിലും മറ്റും ചേർക്കാൻ പ്രവാസി സംഘടനകൾ മുൻകൈയെടുക്കണമെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു.
സമിതി അംഗങ്ങളായ എംഎൽഎമാരായ ഇ ടി ടൈസൺ, കെ എൻ ഉണ്ണികൃഷ്‌ണൻ, നിയമസഭാ സെക്രട്ടറിയറ്റ് നോര്‍ക്ക സമിതി അണ്ടര്‍ സെക്രട്ടറി കെ ആനന്ദ്, അഡി. എസ്‌പി ബിജുരാജ്, നോര്‍ക്ക റൂട്‌സ് സെന്റര്‍ മാനേജര്‍ സി രവീന്ദ്രന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സി. ഓഫീസര്‍ എസ് നവാസ്, ജില്ലാ പ്രവാസി പ്രശ്‌നപരിഹാര സമിതി കണ്‍വീനര്‍ വി കെ മുരളി എന്നിവര്‍ സംസാരിച്ചു.









0 comments