ആദിവാസി യുവതിയുടെ കൊലപാതകം
ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

പ്രതി സുരേഷ്
എടക്കര
പോത്തുകല്ല് അപ്പൻകാപ്പ് ആദിവാസി ഉന്നതിയിലെ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടെ താമസിച്ചിരുന്നയാൾ അറസ്റ്റിൽ. മേലേ മുണ്ടേരി അപ്പൻകാപ്പ് ആദിവാസി ഉന്നതിയിലെ സുരേഷിനെ (42)യാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പോത്തുകല്ല് മേലേ മുണ്ടേരി അപ്പൻകാപ്പ് ആദിവാസി ഉന്നതിയിലെ നിഷ (37)യാണ് കൊല്ലപ്പെട്ടത്. ഇവർ അഞ്ച് മാസമായി ഒരുമിച്ചാണ് താമസം. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ തലയ്‌ക്ക് ചവിട്ടിയതായി പ്രതി മൊഴിനൽകിയിട്ടുണ്ട്. കഴിഞ്ഞ 23ന് രാത്രി ഒമ്പതിന് ഏട്ടപ്പാറ ഉന്നതിയോട് ചേർന്ന സ്ഥലത്തുവച്ചാണ് കൊലപാതകം. ഉന്നതിയിലെ യുവാക്കൾ മീൻപിടിക്കാൻ പോയ സമയത്താണ് നീർപുഴയോട് ചേർന്ന വാഴത്തോട്ടത്തിൽ മൃതദേഹം കണ്ടത്. കൊലയ്‌ക്കുശേഷം മൃതദേഹം വാഴത്തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിൽനിന്ന് മണം വരാതിരിക്കാൻ സമീപം അഴുകിയ കോഴിവേസ്റ്റ് ചാക്കിലാക്കി കൊണ്ടിട്ടതായും പ്രതി സമ്മതിച്ചു. മൃതദേഹത്തിന് മുകളിൽ വാഴയുടെ ഇലകളിട്ട് മൂടിയിട്ടുണ്ട്. പുഴുവരിച്ച മൃതദേഹത്തിന്റെ കൈഭാഗംമാത്രം പുറത്തേക്ക് കാണുന്ന നിലയിലായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പ്രതിയെ നിലമ്പൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.










0 comments