വേങ്ങരയിൽ ചുഴലിക്കാറ്റ്; വീടുകൾ തകർന്നു

വേങ്ങര
വെള്ളി രാവിലെ ഒമ്പതോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ കണ്ണമംഗലം, വേങ്ങര വില്ലേജുകളിലെ വെട്ടുതോട്, ചെമ്പട്ട നഗർ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിലും മഴയിലും കണ്ണമംഗലം വില്ലേജിൽ ആറ് വീടുകൾ ഭാഗികമായും ഒരു വീട് പകുതിയും തകർന്നു. പൂച്ചോലമാട്–-വേങ്ങര റോഡിലേക്ക് വലിയ പ്ലാവ് കടപുഴകി. കൊട്ടേക്കാട്ട് മൊയ്‌തീൻകുട്ടിയുടെ വീട്ടിലേക്ക് മരം വീണ് മകൻ സൈനുൽ ആബിദ് (35), ആദം സൈൻ (4) എന്നിവർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണമംഗലം വില്ലേജിൽ മനോജ് മണ്ണിൽ, കൊട്ടേക്കാട്ട് മൊയ്‌തീൻകുട്ടി, തച്ചരുപടിക്കൽ റസിയ, മാട്ടറ മുസ്തഫ, കുളങ്ങര ഉമ്മർ ഖത്താബ്, ഒറ്റയിൽപാടി രാജൻ, ചെമ്പട്ട കണ്ണൻകുട്ടി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം.
വേങ്ങര വില്ലേജിൽ ഒരുവീട് പകുതിയും ഏഴ് വീട് ഭാഗികമായും തകർന്നു. തെയ്യാംവീടൻ രവിയുടെ വീട് പകുതിയിലധികം തകർന്നു. ചെമ്പട്ട നാടി, കെ കെ രാമകൃഷ്ണൻ, എട്ടുവീട്ടിൽ അബ്ദുൽ ജബ്ബാർ, കൊളപ്പറ്റ സെയ്തു, ചെമ്പട്ട വേലായുധൻ, മനയംതൊടി ആലി, എം ടി ഷമീർ എന്നിവരുടെ വീടുകൾക്ക് സാരമായ കേടുപാടുണ്ടായി. നിരവധി വൻമരങ്ങൾ കടപുഴകി. രണ്ട് എച്ച്ടി ലൈൻ കാലും എട്ട് എൽടി ലൈൻ കാലും തകർന്നു. 40 ഇടങ്ങളിൽ മരംവീണ് കമ്പികൾ തകർന്നു. വെെദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കും.
വേങ്ങര, കണ്ണമംഗലം വില്ലേജ് ഓഫീസർമാരും കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, സിപിഐ എം ഏരിയാ സെക്രട്ടറി കെ ടി അലവിക്കുട്ടി, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി ശിവദാസ്, എൻ കെ പോക്കർ, കെ പി സുബ്രഹ്മണ്യൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.










0 comments