ഒരുമാസം നീക്കിയത് 504 ടൺ മാലിന്യം
തുടർന്നാൽ മലപ്പുറം ക്ലീനാകും

തിരുവാലി പഞ്ചായത്തിൽനിന്ന് ശേഖരിച്ച അജൈവ മാലിന്യം
മലപ്പുറം
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ശാസ്‌ത്രീയ മാലിന്യനിർമാർജന പദ്ധതികളുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽനിന്ന് ഒരുമാസം ക്ലീൻ കേരള കമ്പനി മുഖേന നീക്കിയത് 504 ടൺ മാലിന്യം. ജൂണില്‍ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങളിൽനിന്നായാണ് 5,04,790.8 കിലോ മാലിന്യങ്ങൾ ശേഖരിച്ചത്. നിഷ്‌ക്രിയ അജൈവമാലിന്യം, ഇ മാലിന്യം, പുനചംക്രമണ അജൈവ മാലന്യങ്ങൾ, ലെഗസി വേസ്റ്റ്, സ്‌ക്രാപ് എന്നിവ ഉൾപ്പെടെയാണ് ശാസ്‌ത്രീയ സംസ്‌കരണത്തിനായി ശേഖരിച്ചത്. 2022 ഏപ്രിൽമുതൽ 2025 ഒക്‌ടോബർവരെയുള്ള കാലയളവിൽ ജില്ലയിൽനിന്ന് 12962.49 ടണ്‍ മാലിന്യം നീക്കംചെയ്‌തിരുന്നു. 2025–26 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽമുതൽ ഒക്‌ടോബർവരെ) 2430.86 ടൺ മാലിന്യവും ശാസ്‌ത്രീയമായി സംസ്‌കരിച്ചു. ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എംസിഎഫിൽ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) എത്തിച്ച് തരംതിരിച്ചാണ് കൈമാറുന്നത്. പുനരുപയോഗിക്കാവുന്ന മാലിന്യത്തിന് ക്ലീൻ കേരള കമ്പനി നിശ്ചിത തുക നൽകും. ഉപയോഗിക്കാൻ പറ്റാത്ത മാലിന്യങ്ങൾ ശാസ്‌ത്രീയമായും സുരക്ഷിതമായും സംസ്‌കരിക്കാൻ നടപടിയെടുക്കും. നിഷ്‌ക്രിയ അജൈവ മാലിന്യങ്ങൾ സിമന്റ് കമ്പനികൾക്കും നൽകും. പദ്ധതിയിൽ ഹരിതകർമ സേനാംഗങ്ങൾക്ക് വരുമാനവും ഉറപ്പാക്കിയാണ് പ്രവർത്തനം. 2024–2025, 2025–2026 സാമ്പത്തിക വർഷങ്ങളിലായി വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമ സേനാംഗങ്ങൾക്ക് 15.79 ലക്ഷം രൂപയാണ് ലഭിച്ചത്.











0 comments