ഇത് ‘മന്നാസി’ന്റെ രുചിക്കഥ

ശ്രീനയും മകൾ ദേവനന്ദനയും ദോശമാവുണ്ടാക്കുന്നതിനിടെ
പി എ സജീഷ്
Published on Feb 24, 2025, 02:09 AM | 1 min read
പൊന്നാനി
കടയിൽനിന്ന് വാങ്ങിയ ദോശമാവിന് ഗുണമില്ലാതായതോടെ സ്വന്തമായി ഫുഡ് പ്രൊഡക്ട് യൂണിറ്റ് തുടങ്ങിയ രുചിയുടെ കഥയാണ് ശ്രീനയുടേത്. പൊന്നാനി ചെറുവായ്ക്കര സ്വദേശി കക്കാട്ട് ശ്രീനയാണ് വീടിനുള്ളിലെ ചെറുസംരംഭത്തിലൂടെ പുതുരുചിയ്ക്ക് തുടക്കംകുറിച്ചത്. മുമ്പ് കടയിൽനിന്ന് വാങ്ങിയ മാവുകൊണ്ട് ദോശയുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച ഗുണവും രുചിയും കിട്ടിയില്ല. അങ്ങനെയാണ് സ്വന്തമായി മാവുണ്ടാക്കി ഗുണമേന്മയുള്ള ഭക്ഷണം വിപണിയിലെത്തിക്കണമെന്ന ആശയത്തിലെത്തിയത്. ബുരുദധാരിയാണെങ്കിലും ജോലിയില്ലാത്തതും സംരംഭത്തിലൂടെ സ്വയംപര്യാപ്‌തത നേടണമെന്ന ലക്ഷ്യത്തിന് കരുത്തേകി. തുടർന്ന് ‘മന്നാസ്’ ഫുഡ് പ്രൊഡക്ട് യൂണിറ്റ് ആരംഭിച്ചു.
കുടുംബശ്രീ വഴി ലിങ്കേജ് ലോണെടുത്തും കുറച്ച് തുക സ്വന്തമായി കണ്ടത്തിയും സ്വരൂപിച്ച രണ്ടുലക്ഷം ചെലവിട്ടാണ് സംരംഭം തുടങ്ങിയത്. വീട്ടിലെ ടെറസിന് മുകളിൽ ഷെഡ്ഡുണ്ടാക്കി അവിടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ദോശ, ഇഡ്ഡലി, വെള്ളപ്പം തുടങ്ങി പ്രഭാതഭക്ഷണത്തിനുള്ള മാവുകളെല്ലാം മന്നാസ് വിപണിയിലെത്തിക്കുന്നു. ഭർത്താവ് മനോജും മക്കൾ ദേവനന്ദനയും മനു കൃഷ്ണനും ശ്രീനയ്‌ക്ക് പിന്തുണയുമായി കൂടെയുണ്ട്.











0 comments