യുഎഇ ക്ലബ്ബിന്റെ പരിക്കുമാറ്റിയ മലയാളി തെറാപ്പിസ്റ്റ്

അഫീഫ് പാങ്ങോട്ട് യുഎഇ ഫസ്റ്റ് ഡിവിഷൻ ലീഗ് ഫുട്ബോൾ കിരീടവുമായി
കൊണ്ടോട്ടി
യുഎഇ ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ലീഗ് ചാമ്പ്യന്മാരായ ഹത്ത സ്പോർട്സ് ക്ലബ്ബിന്റെ അണിയറയിൽ തിളങ്ങി മലപ്പുറം ഊരകം സ്വദേശി അഫീഫ് പാങ്ങോട്ട്. ലീഗിലെ ഓരോമത്സരങ്ങൾ കഴിയുമ്പോഴും ടീമിലെ കളിക്കാരുടെ ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മുന്നേറാൻ ഏറ്റവും കൂടുതൽ അദ്വാനിച്ചത് ഡീപ്പ് ടിഷ്യൂ തെറാപ്പിസ്റ്റായ അഫീഫ് പാങ്ങോ ട്ടാണ്. നീണ്ട ലീഗ് സീസണിന്റെ തുടക്കംമുതൽ ഹത്താ ക്ലബ്ബിന്റെ താരങ്ങളെ കാര്യമായ ശാരീരികപ്രശ്‌നങ്ങളില്ലാതെ നിലനിർത്തുന്നതിൽ അഫീഫിന്റെ പരിചയസന്പത്ത് നിർണായകമായി.
ഫസ്റ്റ് ഡിവിഷൻ ചാമ്പ്യന്മാരായതോടെ ഹത്താ സ്പോർട്സ് ക്ലബ് അടുത്ത സീസണിൽ യുഎഇ പ്രോ ലീഗിൽ മത്സരിക്കും. ചെന്നൈ എഫ്സി, അബുദാബി അൽ ഇത്തിഹാദ് അക്കാദമി, അബുദാബി പൊലീസ് തുടങ്ങിയ ടീമുകളിൽ പ്രവർത്തിച്ച് അഫീഫ് മികവ് തെളിയിച്ചിട്ടുണ്ട്.
ചെറുപ്പത്തിലേ ഫുട്ബോൾ കമ്പം തലയ്‌ക്കുപിടിച്ച അഫീഫ് ഊരകത്തെ കൈരളി ക്ലബ്ബിലൂടെയാണ് കളി തുടങ്ങിയത്. ഊരകം ഹൈസ്കൂളിലെ പരിശീലനവും മാറ്റുകൂട്ടി. മലപ്പുറം സോക്കർ, റോയൽ ക്ലബ് ഒതുക്കുങ്ങൽ, തിരൂരങ്ങാടി പിഎസ്എംഒ കോളേജ് തുടങ്ങിയ ടീമുകൾക്കുവേണ്ടി ജില്ലാ ലീഗിൽ കളിച്ചു. കളിക്കാരനെന്നതിനൊപ്പം സ്പോർട്സിലും കാണിച്ച താൽപ്പര്യമാണ് അഫീഫിനെ ഏഷ്യയിലെ പ്രശസ്ത യുഎഇ ക്ലബ്ബിലെത്തിച്ചത്. ഫുട്ബോളിൽ പ്രൊഫഷണൽ കളിക്കാരാകുന്നതിനൊപ്പം ധാരാളം അനുബന്ധ സാധ്യതകളും പ്രയോചനപ്പെടുത്താനുണ്ടെന്ന് അഫീഫ് പറഞ്ഞു. കളിക്കുന്ന കാലത്തുതന്നെ സ്പോർട്സ് സയൻസിലും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് നാട്ടിലെ യുവ ഫുട്ബോൾ താരങ്ങളോട് അഫീഫിന് പറയാനുള്ളത്. ഊരകത്തെ പാങ്ങോട്ട് അഷ്റഫ്–ആസ്യ ദമ്പതികളുടെ മകനാണ് മുപ്പത്തിയേഴുകാരനായ അഫീഫ്. ഭാര്യ: ജസ്ന. മക്കൾ: ഹവ്വ, ആദം, സായിദ്.











0 comments