പുതുപുലരി പിറക്കും

കുട്ടിക്കുന്ന് നല്‍കിയ സ്വീകരണത്തില്‍നിന്ന്

സ്വന്തം ലേഖകൻ
Published on Jun 17, 2025, 12:25 AM | 1 min read
വഴിക്കടവ്
രാവിലെ എട്ടരയായതേയുള്ളൂ. നാരോക്കാവ് പാടശേഖരത്തിലെ വാക്കയിൽ കുഞ്ഞൂട്ടന്റെ വീട്ടുമുറ്റത്തെ പന്തലിലെ കസേരകൾ നിറഞ്ഞിരുന്നു. ഏറ്റവും അടുത്തൊരാളെ കാത്തിരിക്കുകയാണവർ. അവിടേക്ക് നിലമ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജെത്തി. ‘എല്ലാവരും ചായ കുടിച്ചല്ലേ വന്നത്? ഞാനൽപ്പം വൈകി’–- വൈകാതെ എത്തിയ സ്വരാജിന്റെ സ്‌നേഹപൂർവമുള്ള അന്വേഷണത്തിന് സദസ്സ് നിറഞ്ഞ പുഞ്ചിരി തിരിച്ചുനൽകി.
എം സ്വരാജിന്റെ പൊതുപര്യടനത്തിന്റെ അവസാന ദിവസമായിരുന്നു തിങ്കളാഴ്‌ച വഴിക്കടവ് പഞ്ചായത്തിൽ. അവധി കഴിഞ്ഞ ദിവസവും ഒപ്പം മഴയും; ആളുകൾക്ക് അതൊന്നും തടസ്സമായില്ല. മലയോരജനതയുടെ ഹൃദയത്തിലാണ് സ്വരാജ് എന്ന് തെളിയിക്കുന്നതായിരുന്നു ഓരോ വരവേൽപ്പും.
കുന്നുമ്മൽ പൊട്ടിയിൽ മജീദിന്റെ വീട്ടുമുറ്റത്ത് ഭവാനിയമ്മയും റുഖിയുമ്മയും മാലയണിയിച്ചാണ് സ്വീകരിച്ചത്. വിശേഷങ്ങൾ ചോദിച്ച് തിരിച്ചുപോകാനിറങ്ങിയതും ആൾക്കൂട്ടത്തിൽനിന്ന് ഓടിയെത്തിയ ഒന്നാം ക്ലാസുകാരിയായ അയിഷ, സ്വരാജിന്റെ കൈയിൽ പിടിച്ചു. ഒപ്പംനിന്ന് ഫോട്ടോയെടുത്ത് റ്റാറ്റ പറഞ്ഞ് യാത്രയാക്കി. കുട്ടിക്കുന്നിൽ അത്തിക്കായി മനോജിന്റെ വീടിനുമുന്നിലെ യോഗം. പെൻഷൻ വാങ്ങുന്നവരെ കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചതിനെപ്പറ്റി സ്വരാജ് പറഞ്ഞപ്പോൾ സദസ്സിൽനിന്ന് രണ്ടുപേർ കൈയ്യുയർത്തി. മേരിയും ഏലിയാമ്മയും. ‘ഞങ്ങളും പെൻഷൻ വാങ്ങുന്നവരാണ്.’ മുണ്ടപ്പൊട്ടിയിലേക്കുള്ള യാത്രാമധ്യേ പൂക്കൾകൊണ്ടുള്ള മാലയുമായി കാത്തുനിന്ന ജാനകിയമ്മയ്‌ക്ക് മുന്നിൽ സ്വരാജ് തലകുനിച്ചു. മദ്ദളപ്പാറയിൽ പൂക്കൾ നൽകി വരവേറ്റപ്പോൾ പൂക്കളെക്കുറിച്ചുള്ള ഒ എൻ വിയുടെ കവിത ചൊല്ലിയായിരുന്നു മറുപടി. ‘പൂക്കൾ നൽകുകയെന്നാൽ ഹൃദയം നൽകുന്നതിനു തുല്യമാണ്.’ പുളിക്കൽ നഗറും പിന്നിട്ട് പരലുണ്ടയിൽ വാക്കയിൽ നസീറയുടെ വീട്ടുമുറ്റത്തെ സ്വീകരണത്തിനിടയിൽ ഒറ്റക്കോടൻ ഫാത്തിമയ്‌ക്ക് ഒരു പരാതി; പൊട്ടിപ്പൊളിഞ്ഞ റോഡ് പഞ്ചായത്ത് നന്നാക്കുന്നില്ല. വെണ്ടേക്കുംപൊട്ടിയിലേതായിരുന്നു അവസാന വരവേൽപ്പ്. മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, പി പി ചിത്തരഞ്ജൻ എംഎൽഎ, എം പ്രകാശൻ എന്നിവരും കൂടെയുണ്ടായി.









0 comments