കാഴ്‌ചകൾ ഓരോന്നും കാടാണ്

കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയിലെ വന്യജീവി ഫോട്ടോ പ്രദര്‍ശനത്തിൽനിന്ന്
സ്വന്തം ലേഖിക
Published on Oct 09, 2025, 12:36 AM | 1 min read
മലപ്പുറം
ഓരോ ഫ്രെയിമിലും നിറഞ്ഞ കാടാണ്. കരിയിലക്കിളിയും കാട്ടാനയും കടുവയും കൂടെ നാഗവള്ളിയും മുറികൂട്ടിയുമെല്ലാമുണ്ട്. കണ്ടതും കേട്ടതുമായ കാടിന്റെ കാഴ്‌ചകളുമായാണ് ജില്ലാ സാമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയിൽ വന്യജീവി ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്. 2025ലെ വന്യജീവി വാരാഘോഷ ഭാഗമായി പൊതുജനങ്ങളിൽ വനസമ്പത്തിനെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുക, കാടകം പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പ്രദർശനം.
കരടി, കുരങ്ങ്, മാൻ എന്നിവയ്‌ക്കൊപ്പം വെള്ളിവരയൻ, വർണകൊക്ക്, മലവരമ്പൻ, നാട്ടുവേഴാമ്പൽ, കരിയിലക്കിളി, കോഴിവേഴാമ്പൽ തുടങ്ങി വ്യത്യസ്ത ഇനം പക്ഷികളുടെയും ജില്ലയിലെ തണ്ണീർത്തട പക്ഷികളുടെയും പൂമ്പാറ്റകളുടെയും ചെടികളുടെയും ചിത്രങ്ങൾ പ്രദർശനത്തിലുണ്ടായി. നാഗവള്ളി, മുറികൂട്ടി, കരിങ്കുറിഞ്ഞി, കൂവളം, പനികൂർക്ക, കീഴാർനെല്ലി, ചെമ്പരത്തി, കരിനൊച്ചി തുടങ്ങിയ ഒൗഷധസസ്യങ്ങളുടെ വലിയൊരു ശേഖരവും ഇടംപിടിച്ചു. 150ഓളം ഫോട്ടോകളാണ് പ്രദർശിപ്പിച്ചത്.
വന്യജീവി ഫോട്ടോഗ്രാഫർമാരായ സബരി ജാനകി, കാഞ്ചന അനിൽ, സുജീഷ് പുത്തൻവീട്ടിൽ തുടങ്ങിയവരാണ് വന്യമൃഗങ്ങളുടെയും അപൂർവ പക്ഷികളുടെയും ചിത്രങ്ങൾ ഒപ്പിയെടുത്തത്. ഡിപ്പാർട്ട്‌മെന്റ് ജീവനക്കാർ പകർത്തിയ ചിത്രങ്ങളുമുണ്ടായിരുന്നു. പൊതുജനങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സെക്ടർ ഫോറസ്റ്റ് ഓഫീസർ വി വിജയൻ പറഞ്ഞു. പ്രദര്‍ശനം ബുധനാഴ്‌ച സമാപിച്ചു.










0 comments