നഗരസഭയുടെ പ്രതിഷേധം ഫലംകണ്ടു
മലിനജല പ്ലാന്റ് നടത്തിപ്പ് ഫിഷറീസ് വകുപ്പ് കൈമാറി


സ്വന്തം ലേഖകൻ
Published on Sep 01, 2026, 12:05 AM | 1 min read
പൊന്നാനി
ഒടുവിൽ നഗരസഭയുടെ പ്രതിഷേധം ഫലംകണ്ടു. മത്സ്യതൊഴിലാളികൾക്കായി പുനർഗേഹം പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റിലെ മലിനജല പ്ലാന്റിന്റെ നടത്തിപ്പ് നഗരസഭയ്ക്ക് കൈമാറി ഫിഷറീസ് വകുപ്പ്.
പ്ലാന്റ് പൊന്നാനി നഗരസഭക്ക് കൈമാറണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ ഫിഷറീസ് ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്ലാന്റിന്റെ നടത്തിപ്പും പരിപാലനവും ഏറ്റെടുക്കാൻ നഗരസഭ തയ്യാറാണെന്നും പ്ലാന്റ് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് നഗരസഭ സർക്കാരിന് കത്തും നൽകിയിരുന്നു. കാര്യക്ഷമമായി ഇടപെടാത്തതിനാൽ പ്ലാന്റിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നില്ല. നഗരസഭക്ക് വിട്ടുനൽകിയാർ താമസക്കാരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാനാകും.
നഗരസഭ നൽകിയ കത്തിൽ സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ഫ്ലാറ്റിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാവുമെന്നും അതിനുത്തരവാദി സർക്കാരായിരിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു. തുടർന്നാണ് ഫയൽ വേഗത്തിലാക്കി ഉത്തരവിറക്കിയത്. ചൊവ്വാഴ്ച നടക്കുന്ന നഗരസഭാ കൗൺസിൽ യോഗം ഇതിന് അംഗീകാരം നൽകും. ഫ്ലാറ്റുകളിലെ 128 കുടുംബങ്ങളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമായി കഴിഞ്ഞ വർഷമാണ് 1.57 കോടി ചെലവിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്.










0 comments