തിരൂരങ്ങാടി സബ് ആർടി ഓഫീസ്
ലേണേഴ്സ് ടെസ്റ്റിന് മണിക്കൂറുകൾ കാത്തിരിക്കണം

രാത്രിയിലും ലേണേഴ്സ് ടെസ്റ്റിനായി തിരൂരങ്ങാടി ആർടിഒ ഓഫീസിൽ വരിനിൽക്കുന്നവർ

സ്വന്തം ലേഖകൻ
Published on Sep 03, 2026, 12:31 AM | 1 min read
തിരൂരങ്ങാടി
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ ലേണേഴ്സ് ടെസ്റ്റുകളുടെ എണ്ണം ഉയർത്തിയതോടെ തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ അപേക്ഷകർക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ്. ആവശ്യത്തിന് കംപ്യൂട്ടറുകളും സ്ഥിരതയുള്ള ഇന്റർനെറ്റ് സംവിധാനവും ഇല്ല. വൈദ്യുതി തടസ്സപ്പെടുമ്പോൾ ബദൽ സംവിധാനമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നേരത്തെ പ്രതിദിനം 150 പേർക്ക് ലേണിങ് ടെസ്റ്റ് നടത്താനുള്ള സംവിധാനമാണുണ്ടായിരുന്നത്. ഇത് 200 ആയി ഉയർത്തിയതോടെയാണ് ദുരി തംകൂടിയത്.
വൈദ്യുതി നിലച്ചാൽ ടെസ്റ്റ് പൂർണമായും തടസ്സപ്പെടുന്ന സ്ഥിതിയാണ്. ജനറേറ്ററോ മതിയായ യുപിഎസ് സംവിധാനമോ ഇല്ലാത്തതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ ആളുകൾ കാത്തിരിക്കണം.
ബുധൻ രാവിലെ എട്ടോടെ ലേണിങ് ടെസ്റ്റിനായി എത്തിയ പലരും രാത്രി ഏഴ് കഴിഞ്ഞിട്ടും കാത്തുനിൽക്കേണ്ടിവന്നു. കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും ഗർഭിണികളും ഉൾപ്പെടെ ഏറെനേരെം വരിയിൽ നിൽക്കേണ്ടിവന്നു. ശൗചാലയ സൗകര്യവും പരിമിതമാണ്. നിലവിലുള്ള ശൗചാലയത്തിൽ ആവശ്യത്തിന് വെള്ളവും വൃത്തിയുമില്ലെന്ന പരാതിയുമുണ്ട്.
ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതിന്റെ ലക്ഷ്യം കൂടുതൽ അപേക്ഷകരെ വേഗത്തിൽ പരിഗണിക്കുകയെന്നതാണെങ്കിലും ആവശ്യമായ സൗകര്യങ്ങളില്ലാത്തത് പ്രതിസന്ധിയാണ്.










0 comments