വെള്ളാമ്പുറം കാത്തിരിക്കുന്നു, ഹാൾട്ടിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കണം

വാണിയമ്പലത്തിനും -നിലമ്പൂരിനും ഇടയിലുണ്ടായിരുന്ന വെള്ളാമ്പുറം ഹാൾട്ടിങ് സ്റ്റേഷൻവഴി ട്രെയിൻ കടന്നുപോകുന്നു

സ്വന്തം ലേഖകൻ
Published on Sep 12, 2026, 12:45 AM | 1 min read
വണ്ടൂർ
നിലമ്പൂർ ഷൊർണൂർ റെയിൽവേ പാതയിൽ വാണിയമ്പലത്തിനും -നിലമ്പൂരിനും ഇടയിലുണ്ടായിരുന്ന വെള്ളാമ്പുറം ഹാൾട്ടിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1921ലാണ് നിലമ്പൂർ ഷൊർണൂർ റെയിൽവേ പാത നിലവിൽവന്നത്. വെള്ളാമ്പുറം, വാണിയമ്പലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനാംകുറിശി എന്നിവയായിരുന്നു സ്‌റ്റേഷനുകൾ. എന്നാൽ ലാഭകരമല്ലെന്ന് പറഞ്ഞ് 40 വർഷംമുമ്പ് വെള്ളാമ്പുറം സ്റ്റേഷൻ നിര്‍ത്തലാക്കി. വർഷങ്ങൾക്കുശേഷം വാണിയമ്പലത്തിനും തുവ്വൂരിനുമിടയിൽ തൊടിയപുലത്ത് സ്റ്റേഷൻ ആരംഭിച്ചു.
വെള്ളാമ്പുറം സ്റ്റേഷൻ നിര്‍ത്തലാക്കുമ്പോൾ നിലമ്പൂർ -ഷൊർണൂർ റെയിൽവേ പാതയിൽ രണ്ട് ടെയിൻ സർവീസുകൾമാത്രമാണുണ്ടായിരുന്നത്. എന്നാലിപ്പോൾ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്കായി 16 സർവീസുകളുണ്ട്. ഈ സാഹചര്യത്തിൽ വെള്ളാമ്പുറം ഹാൾട്ടിങ് സ്റ്റേഷൻ പുനരാരംഭിക്കുമ്പോൾ ലാഭകരമായിരിക്കും. മാത്രവുമല്ല അമരമ്പലം, വണ്ടൂർ, മമ്പാട്, തിരുവാലി പഞ്ചായത്ത് പ്രദേശങ്ങളിലെ അമരന്പലം സൗത്ത്, അഞ്ചാംമൈൽ, പൂക്കോട്ടുംപാടം, കാരാട്, വെള്ളാമ്പുറം, നായാട്ടുകല്ല്, മമ്പാട് പന്തലിങ്ങൽ, കാട്ടുമുണ്ട, തിരുവാലി നടുവത്ത് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും, നടുവത്ത് ഡോ. അബേദ്ക്കർ കോളേജ്, വെള്ളാമ്പുറം സഹ്യ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും സ്റ്റേഷൻ
പ്രയോജനംചെയ്യും. വെള്ളാമ്പുറം ഹാൾട്ടിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികാരികൾക്കും കേന്ദ്ര,- സംസ്ഥാന സർക്കാരുകൾക്കും അപേക്ഷ നൽകിയിട്ടും പരിഹാരമായിട്ടില്ല. എംപിയായിരുന്ന രാഹുൽ ഗാഡിയോ, നിലവിലെ എംപി പ്രിയങ്ക ഗാന്ധിയോ വെള്ളാമ്പുറം ഹാൾട്ടിങ് സ്റ്റേഷൻ പുനഃസ്ഥാപിക്കാൻ ഒരു ഇടപെടലും നടത്തിട്ടില്ല.










0 comments