നിലമ്പൂർ ജോ. ആർടി ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന
ജനൽ വഴി വലിച്ചെറിഞ്ഞ 49,500 രൂപ കണ്ടെടുത്തു

നിലമ്പൂർ
ജോ. ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനക്കിടെ ജനൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ 49,500 രൂപ വിജിലൻസ് കണ്ടെടുത്തു. ഒരു ഏജന്റിൽനിന്ന് 5000 രൂപയും വിജിലൻസ് റെയ്‌ഡിൽനിന്ന് കണ്ടെടുത്തു. ഓഫീസ് സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് നിലമ്പൂർ ജോ. ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്.
കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് വിജിലൻസ് എത്തി. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും വിശദമായ ദേഹപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. കെട്ടിടത്തിനുതാഴെനിന്നിരുന്ന വിജിലൻസ് സിഐ ജ്യോതീന്ദ്രകുമാറിനും അഗ്രികൾച്ചറൽ ഓഫീസർ നിതിനും മുന്നിലാണ് ഒന്നാംനിലയിൽനിന്ന് പണക്കെട്ട് പറന്നുവന്ന് വീണത്. 49,500 രൂപയുടെ കെട്ടാണ് ജനൽ വഴി താഴെക്കിട്ടത്. ഇതാരാണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. ഡ്രൈവിങ് സ്കൂളിന്റെ ഉടമയായ ഏജന്റിൽനിന്ന് 5000 രൂപയും കണ്ടെടുത്തു. പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിന്, മറ്റ് സംസ്ഥാനങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്യുന്നതിന്, ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് ഉൾപ്പെടെ കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഏജന്റിന്റെ മൊബൈൽ ഫോണിൽനിന്ന് പണം ഉദ്യോഗസ്ഥർ നിർദേശിക്കുന്ന ആളുകൾക്ക് എത്തിക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങൾ വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥർക്ക് പണം വാങ്ങുന്നതിന് ഇടനിലക്കാരായി നിൽക്കുന്നത് ഏജന്റുമാരെണെന്നും വ്യക്തമായി. പ്രാഥമിക പരിശോധനക്കുശേഷം കേസ് രജിസ്റ്റർ ചെയ്യും.









0 comments