3 പേർ പിടിയിൽ
വ്യാജ ഐടി കമ്പനി മറയാക്കി യുവതിയുടെ 10 ലക്ഷം തട്ടി

പ്രതികള്‍
ചെങ്ങന്നൂർ
ഐ ടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്‌കുകൾ നൽകിയ ശേഷം വെൺമണി സ്വദേശിനിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാണിയങ്കര വില്ലേജിൽ മണ്ണാത്തിക്കൽപറമ്പിൽ തെജ്ബത്ത് (33), വളയനാട് മിർഫാമൻസിലിൽ മുഹമ്മദ് ഹനീഫ (23), ഒളവണ്ണ എം ജി നഗറിൽ ഷിഫാസിൽ മുഹമ്മദ് ഫാദിൽ (22) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാമിൽ എൻഎസ്ഇ കമ്പനിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് നൽകിയ പരസ്യംകണ്ടാണ് യുവതി പ്രതികരിക്കുന്നത്. പരസ്യത്തിലെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് സന്ദേശമയച്ച യുവതിയെ ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർത്തു. വിവിധ ഓൺലൈൻ ടാസ്‌കുകൾ നൽകി വിശ്വാസം നേടിയ ശേഷം ക്യൂആർ കോഡുകൾ, ഫോൺപേ, വിവിധ ബാങ്ക് അക്കൗണ്ടുകൾ എന്നിവ വഴി പലതവണയായി പണം കൈമാറാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇങ്ങനെ 10 ലക്ഷം രൂപയോളം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. വെൺമണി എസ്എച്ച്ഒ പി രാജേഷിന്റെ നേതൃത്വത്തിൽ എസ്എസ്ഐ ഡി ബിജു, സിപിഒമാരായ വിജേഷ്, വിശാഖ് തമ്പി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളടക്കം സന്ദർശിച്ച് ആഢംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടോയെന്ന് കണ്ടെത്തുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.










0 comments