പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

ഫേബ ജോസ്
മാരാരിക്കുളം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതിമരിച്ചു. കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ഫേബ ജോസ് (27) ആണ് മരിച്ചത്. ചികിത്സ പിഴവുമൂലമാണ് ഫേബ മരിച്ചതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് അനീഷ് ജനപ്രതിനിധികൾക്കും ഡിജിപിക്കും പരാതി നൽകി. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് യുവതി മരിച്ചതിന് ശേഷമെന്നാണ് ആരോപണം. ഞായർ വൈകിട്ടാണ് ഫേബയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചത്. യുവതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് തിങ്കൾ രാവിലെ 6.30ഓടെയാണ് ബന്ധുക്കളെ അറിയിക്കുന്നത്. ശേഷം കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീടാണ് യുവതി മരിച്ചെന്ന വിവരം ആശുപത്രിയിലുണ്ടായിരുന്ന ഭർത്താവിനെ ഉൾപ്പെടെ അറിയിക്കുന്നത്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്. അഞ്ചാംമാസം മുതൽ ഇവിടെതന്നെയാണ് കാണിച്ചിരുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ബുധൻ പകൽ 11.30 ന് ആലപ്പുഴ കളർകോട് യുപിഎഫ് സെമിത്തേരിയിൽ സംസ്‌കരിക്കും. മകൻ: എയിഡൺ ( അപ്പൂസ്).










0 comments