ചെറുപ്പത്തിനൊപ്പം വെളിയനാട്

വി കെ വേണുഗോപാൽ
Published on Nov 27, 2025, 12:35 AM | 1 min read
മങ്കൊന്പ്
നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട്, മുട്ടാർ പഞ്ചായത്തുകളിലെ 86 വാർഡുകൾ ചേരുന്നതാണ് ജില്ലാ പഞ്ചായത്ത് വെളിയനാട് ഡിവിഷൻ. യുവനേതാവായ കെ ആർ രാംജിത്തിനെയാണ് കുട്ടനാടിന്റെ വികസന തുടർച്ചയ്‌ക്ക് ഇക്കുറി എൽഡിഎഫ് അവതരിപ്പിക്കുന്നത്. സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. മഹാപ്രളയ കാലത്തടക്കം നാടിന്റെ ഉള്ളറിഞ്ഞ സഹായവും സേവനവുമാണ് കെ ആർ രാംജിത്തിന്റെ കൈമുതൽ.
വാർഷിക പദ്ധതിയിൽ 4.42 കോടി രൂപയുടെ വികസനമാണ് ജില്ലാ പഞ്ചായത്ത് വെളിയനാടിന് സമ്മാനിച്ചത്. കുട്ടനാടിന്റെ കായികകരുത്തിനായി മങ്കൊമ്പ് അവിട്ടം തിരുനാൾ സ്‌കൂളിൽ കളിസ്ഥലത്തിനൊപ്പം നീന്തൽക്കുളം പൂർത്തിയാകുന്നു. വെളിയനാട് ആലക്കാട്ടുപറമ്പ് നഗറിൽ 38 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന സാംസ്‌കാരികനിലയം നേട്ടമാകും. കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 70 ലക്ഷത്തിന്റെ പുതിയകെട്ടിടം രണ്ടാംഘട്ട നിർമാണം ആരംഭിച്ചു.
ചെറുകര ജ്ഞാനേശ്വരശിവ ക്ഷേത്രത്തിലെ ക്ഷേത്രക്കുളം പുനരുദ്ധാരണം, വെളിയനാട് പുത്തൻപറമ്പുമുതൽ കാപ്പിൽച്ചിറവരെ വാഴേത്തോടിന് സംരക്ഷണ ഭിത്തി, കൊച്ചുപുരയ്ക്കൽ മുതൽ ഉദയമംഗലംവരെയും വെളിയനാട് സുജിൻഭവൻ മുതൽ മദനപ്പള്ളി പാലംവരെയും വെളിയനാട് വലിയപറമ്പുമുതൽ പുത്തൻപറമ്പുവരെയും കുടിവെള്ള പൈപ്പ്‌ലൈൻ, ആലക്കാട്ട് പറമ്പ് ഉന്നതി സമഗ്രവികസനം, കിടങ്ങറ സ്‌കൂൾ പുനർനിർമാണം, അങ്കണവാടികളുടെ കെട്ടിടനിർമാണം, പാണാപറമ്പ് കലുങ്ക് നിർമാണം, അറുപതിൽചിറ നഗർ നവീകരണം, സ്‌മാർട്ട് അങ്കണവാടികൾ, പാടശേഖരങ്ങൾക്ക് പറക്കുഴിയും മോട്ടോർ ഷെഡ്ഡും, ബണ്ട് സംരക്ഷണം തുടങ്ങി കുട്ടനാടിന്റെ ജീവിതം മെച്ചപ്പെടുത്താനുതകുന്ന നിരവധി പദ്ധതികളാണ് വെളിയനാട് നടപ്പാക്കിയത്.
യുഡിഎഫിനായി സി വി രാജീവും എൻഡിഎ സ്ഥാനാർഥിയായി കെ പി രാജേശ്വരിയും മത്സരിക്കുന്നു.









0 comments