ദുരിതത്തിരയടങ്ങാതെ തീരം

പുന്നപ്ര ഫിഷ് ലാൻഡിങ് സെന്ററിന് സമീപം കൂറ്റൻ തിരമാലകൾ കരയിലേക്കെത്തുന്നു
വി പ്രതാപ്
Published on Jun 30, 2026, 01:56 AM | 1 min read
അമ്പലപ്പുഴ
ട്രോളിങ് നിരോധന കാലത്തും ചാകര എത്താത്ത തീരത്ത് ദുരിതംപേറി പരമ്പരാഗത മത്സ്യ തൊഴിലാളികൾ. കടക്കെണിയിലും പട്ടിണിയിലുമായ ആയിരക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അൽപ്പമെങ്കിലും ആശ്വാസം ട്രോളിങ് കാലത്തെ ചാകരക്കോളിലായിരുന്നു. എന്നാലിത്തവണ മത്സ്യലഭ്യത കുറഞ്ഞതും കടൽ പ്രക്ഷുബ്ധമായി തുടരുന്നതും ദുരിതം വർധിപ്പിക്കുകയാണ്.
സർക്കാർ ലഭ്യമാക്കേണ്ട സൗജന്യ റേഷനും പഞ്ഞമാസ ആനുകൂല്യവും കൃത്യമായി കിട്ടാതായതോടെ മത്സ്യത്തൊഴിലാളികൾ ആശ്രയമറ്റവരായി. ആകെ 4500 രൂപ പഞ്ഞമാസ ആനുകൂല്യം മൂന്ന് ഗഡുക്കളായാണ് നൽകുന്നത്. ഇതിൽ ആദ്യഗഡു മാത്രമാണ് കിട്ടിയത്. എൽഡിഎഫ് സർക്കാർ ഈ ആനുകൂല്യം 4500ൽ നിന്ന് 6000 രൂപയായി വർധിപ്പിച്ചിരുന്നു.
ചാകരക്കോളിലെ മത്സ്യക്കൊയ്ത്തിനായി വള്ളവും വലയും പുതിക്കിപ്പണിയാൻ ലക്ഷങ്ങൾ ചെലവഴിച്ച വള്ളം ഉടമകളും വൻ കടക്കെണിയിലായി. ട്രോളിങ് നിരോധനം തുടങ്ങി ആഴ്ചകൾ പിന്നിട്ടെങ്കിലും മത്സ്യലഭ്യതയുണ്ടായത് ഏതാനും ദിവസം മാത്രമാണ്. ഇന്ധനച്ചെലവിലുണ്ടാകുന്ന ഭാരിച്ച വർധനമൂലം ഒരു ദിവസത്തെ അന്നത്തിനുപോലും വകകണ്ടെത്താതെയാണ് പല വള്ളങ്ങളും തീരമണയുന്നത്.
ശക്തമായ മഴയും കാറ്റും കടലാക്രമണവും മൂലം തുടർച്ചയായി കടലിൽപ്പോകാനും കഴിയുന്നില്ല. ട്രോളിങ് നിരോധന കാലത്ത് സാധാരണയായി പുന്നപ്ര മുതൽ വാടയ്‌ക്കൽവരെ കടൽത്തീരം ശാന്തമായി ചാകരത്തെളിവുകാണാറുണ്ട്. എന്നാൽ ഈ ഭാഗങ്ങളിൽ ഇപ്പോഴും വള്ളമിറക്കാൻ പറ്റാത്ത സ്ഥിതിയാണ്. കൂറ്റൻതിരമാലകൾ പ്രതീക്ഷകളെ തകർക്കുകയാണ്.










0 comments