മഴ മാറി; കുട്ടനാട് വെള്ളത്തിൽത്തന്നെ

ചതുർഥ്യാകരി റോഡിൽ വെള്ളം കയറിയപ്പോൾ
മങ്കൊമ്പ്
മഴമാറി നിന്നിട്ടും കുട്ടനാട്ടിൽ ജലനിരപ്പ് താഴുന്നില്ല. ഒരു വെള്ളപ്പൊക്കത്തിന് പുറകേ ഒരാഴ്‌ചയ്‌ക്കുള്ളിൽ വീണ്ടും ജലനിരപ്പുയർന്നത് കുട്ടനാട്ടുകാരെ ദുരിതത്തിലാക്കി. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാർ, രാമങ്കരി, തലവടി പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലാണ്. റോഡുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ചില പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലായി. കാവാലം, മങ്കൊമ്പ്, നെടുമുടി, പള്ളാത്തുരുത്തി, നീരേറ്റുപുറം മേഖലകൾക്കൊപ്പം ചമ്പക്കുളം മേഖലയിലും ജലനിരപ്പ് അപകടനിലയ്‌ക്ക് മുകളിലെത്തി. ശക്തമായ വേലിയേറ്റവും കിഴക്കൻവെള്ളത്തിന്റെ വരവ് തുടരുന്നതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. രാമങ്കരിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും കൈനകരിയിൽ മടവീഴ്‌ചയുണ്ടായ ഭാഗത്തുള്ള 20 ഭക്ഷണവിതരണ കേന്ദ്രങ്ങളും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിനുശേഷം ഒരാഴ്‌ച മാത്രമാണ് സ്‌കൂളുകൾ തുറന്നത്. തിങ്കളാഴ്‌ചയ്‌ക്കുശേഷം ഇതുവരെയും സ്‌കൂൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്‌ച പ്ലസ്‌വൺ ക്ലാസുകളും തുടങ്ങാനായിട്ടില്ല. കുട്ടനാട് താലൂക്കിൽ ഇന്നും അവധി മങ്കൊമ്പ് കനത്തമഴയെത്തുടർന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും കലക്‌ടർ വ്യാഴാഴ്‌ച അവധി നൽകി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.










0 comments