കൊടിയേറ്റ് സദ്യ
പാളയൻതോടൻ കുല വിളവെടുത്തു

കണിച്ചുകുളങ്ങര ദേവീക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള കൊടിയേറ്റ് സദ്യയുടെ മുഖ്യ വിഭവമായ പാളയൻതോടൻ കുലയുടെ വിളവെടുപ്പ് ചടങ്ങ് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ–ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ നിർവഹിക്കുന്നു
കണിച്ചുകുളങ്ങര
കണിച്ചുകുളങ്ങര ദേവീക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള കൊടിയേറ്റ് സദ്യയുടെ മുഖ്യവിഭവമായ പാളയൻതോടൻ കുലയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ നടത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കർഷകർ കൃഷിചെയ്ത വാഴക്കുലകൾ 26ന് വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ സമർപ്പിക്കും. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ വാഴക്കുലകൾ ഏറ്റുവാങ്ങും.
27ന് വൈകിട്ടുള്ള കൊടിയേറ്റിന് ശേഷമാണ് ചരിത്രപ്രസിദ്ധമായ കൊടിയേറ്റ് സദ്യ. ക്ഷേത്രത്തിൽ പ്രത്യേകമായി തയ്യാറാക്കിയ പാചകശാലയിൽ അമ്പതിനായിരത്തോളം പേർക്കാണ് സദ്യ ഒരുക്കുന്നത്.
കർഷകൻ ബേബി ചെട്ടിയാരുടെ വസതിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ സരള, വൈസ് പ്രസിഡന്റ് സി എച്ച് രമ്യ, സ്ഥിരംസമിതി അധ്യക്ഷൻ വി കെ കലേഷ്, പഞ്ചായത്തംഗം കെ പി സജിമോൻ, ദേവസ്വം ട്രഷറർ സ്വാമിനാഥൻ ചള്ളിയിൽ, ദേവസ്വം മാനേജർ മുരുകൻ പെരക്കൻ, കൃഷി ഓഫീസർ ജാനിഷ് റോസ്, അസി. ഓഫീസർ സുരേഷ്, സിപിഐ എം ഏരിയ സെക്രട്ടറി ബി സലിം, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഡി പ്രിയേഷ്കുമാർ, എസ് ദേവദാസ്, ദേവസ്വം കമ്മിറ്റി അംഗങ്ങളായ സഞ്ജു പോക്കാട്ട്, ബിനു പുതിയായിവെളി തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 16നാണ് മഹോത്സവം സമാപിക്കുന്നത്.









0 comments