പഞ്ഞമാസം കഴിഞ്ഞിട്ടും ആനുകൂല്യം പിടിച്ചുവയ്‌ക്കുന്നു
സമാശ്വാസത്തിൽ മണ്ണുവാരിയിട്ട് സർക്കാർ

കര്‍ഷക ദുരിതം

സ്വന്തം ലേഖകൻ
Published on Sep 06, 2026, 02:35 AM | 1 min read
ആലപ്പുഴ
ട്രോളിങ് നിരോധനത്തിൽ വറുതിയിലായ മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആനുകൂല്യ വിതരണം (സമ്പാദ്യ സമാശ്വാസ പദ്ധതി) ജില്ലയിൽ ഇതുവരെയും പൂർത്തിയായില്ല. 32,152 പേർക്കായി 4.60 കോടി രൂപയാണ് കുടിശ്ശിക. ട്രോളിങ് നിരോധനം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ആദ്യഗഡു പൂർണമായും നൽകിയത്. രണ്ടാംഗഡു നൽകുന്നതിൽ താമസമുണ്ടായിരുന്നു. പഞ്ഞമാസത്തിൽ യന്ത്രവൽകൃത മത്സ്യയാനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കുള്ള സൗജന്യ റേഷൻ വിതരണത്തിലും ഇക്കുറി വീഴ്‌ച വന്നിരുന്നു. മൂന്നാംഗഡുവായി 1500 രൂപ മാത്രമാണോ എൽഡിഎഫ് സർക്കാർ ഉയർത്തിയ തുക ഉൾപ്പെടുത്തി 3000 രൂപ വിതരണം ചെയ്യുമോയെന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല. മീൻപിടിത്ത സീസൺ അല്ലാത്ത മെയ് മുതൽ ജൂലൈ വരെ തൊഴിലാളികൾക്ക് മൂന്നുഗഡുക്കളായാണ് ആനുകൂല്യം നൽകുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ മാർച്ചിൽ തുക 6000 രൂപയായി വർധിപ്പിച്ച് നൽകിയിരുന്നു. മുൻ യുഡിഎഫ് സർക്കാർ 2700 രൂപയാണ് നൽകിയിരുന്നത്. 2016–17ലെ ഒന്നാം എൽഡിഎഫ് സർക്കാർ ആനുകൂല്യം 4500രൂപയാക്കി. ഇതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം 1500രൂപ വീതമാണ്. ഗുണഭോക്തൃവിഹിതം 1500രൂപയും. അടുത്തമാസം തൊഴിലാളികളുടെ വിഹിതം അടയ്ക്കുന്നത് ആരംഭിക്കാനിരിക്കെയാണ് സർക്കാർ മുന്നാംഗഡു നൽകാത്തത്. മോശം കാലാവസ്ഥയും കപ്പൽ അപകടങ്ങളും കാരണം മീൻപിടിത്തം നടന്ന ദിവസങ്ങൾ ഇക്കുറി കുറവായിരുന്നു. ഒപ്പം ട്രോളിങ് നിരോധനവും. തൊഴിലാളികൾ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴാണ് സമാശ്വാസത്തുകയും മുടക്കുന്നത്.









0 comments